കൊച്ചി: പ്രോവിഡന്റ് ഫണ്ട് കുടിശിക വരുത്തിയതിനു നടപടിയെടുക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട പിഎഫ് ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. മലപ്പുറം സ്വദേശിയായ പിഎഫ് ഓഫിസർ പി.പ്രേം കുമാരനാണ് (53) സിബിഐ പ്രത്യേക കോടതി തടവും പിഴയും വിധിച്ചത്. പ്രോവിഡന്റ് ഫണ്ട് കുടിശിക വരുത്തിയതിനു നടപടിയെടുക്കാതിരിക്കാൻ വാഹന ഷോറൂം ഡീലറോടു പ്രേം കുമാരൻ കൈക്കൂലി ചോദിച്ചു.
2019 ജൂണിലാണു സംഭവം. പരാതിക്കാരൻ ഇക്കാര്യം സിബിഐയെ അറിയിച്ച് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം പിഎഫ് ഓഫിസിൽ പ്രതി എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ജോലി ചെയ്യുമ്പോഴാണു സംഭവം. ശിക്ഷാകാലാവധി 3 വർഷമായതിനാൽ വിചാരണക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. സിബിഐ ഇൻസ്‌പെക്ടർ ജിജോ ജോസഫാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എസ്.ചൗഹാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു