അമേരിക്കയിൽ വീണ്ടും തോക്കുകൾ ഗർജ്ജിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടത്മൂന്ന് കുട്ടികൾ ഉൾപ്പടെ ആറുപേർക്ക്

0

അമേരിക്കയിൽ വീണ്ടും തോക്കുകൾ ഗർജ്ജിച്ചപ്പോൾ ജീവൻ നഷ്ടപ്പെട്ടത്മൂന്ന് കുട്ടികൾ ഉൾപ്പടെ ആറുപേർക്ക്. നാഷ്വിൽ സ്‌കൂളിൽ, രാവിലെ 10:30 ഓടെ നടന്ന വെടിവെപ്പിൽ ഒൻപത് വയസ്സുള്ള മൂന്ന് കിൂട്ടികൾക്കും സ്‌കൂൾ ജീവനക്കാർക്കുമാണ് മരണം സംഭവിച്ചത്. അതേ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയായ ഓഡ്രി ഹെയ്ൽ (28) ആണ് വെടിയുതിർത്തത്. മരണമടഞ്ഞ മൂന്ന് ജീവനക്കാരും 60 വയസ്സിനു മേൽ പ്രായമുള്ളവരാണ്.

ഹെയ്ലിന്റെ വെടിവെപ്പിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, അവർ നേരത്തെ ഈ സ്‌കൂളിൽ പഠിച്ചിരുന്നതാണെന്നും സ്‌കൂളിന്റെ വിശദമായി വരച്ച രൂപ രേഖ അവരുടെ കൈവശം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അവർ സ്‌കൂളിനെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു എന്നും പൊലീസ് അറിയിച്ചു. ഒരു പള്ളിവക സ്‌കൂൾ ആണിത്.

സ്‌കൂളിന്റെ ഒരുവശത്തുള്ള വാതിലിലൂടെ അകത്ത് പ്രവേശിച്ച ഹെയ്ൽ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. സ്‌കൂളിന്റെ രണ്ടാം നിലയിലായിരുന്നു വെടിവെപ്പ് നടന്നത്. വാതിലുകൾ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് പറഞ്ഞ പൊലീസ് അവർ എങ്ങനെയാണ് രണ്ടാം നിലയിൽ എത്തിയതെന്ന് അറിയില്ല എന്നും പറയുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴും വെടിയൊച്ച കേട്ടിരുന്നതായി പൊലീസ് പറഞ്ഞു.

പിന്നീട് ഇവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. രണ്ട് അസാൾട്ട്-സ്‌റ്റൈൽ റൈഫിളുകളും ഒരു ഹാൻഡ് ഗണും ഇവരുടെ കൈവശം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. കുട്ടികളെ എല്ലാം ഉടനടി തൊട്ടടുത്ത പള്ളിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രക്ഷകർത്താക്കളെ വിളിച്ച് പള്ളിയിൽ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളെ കൊണ്ടുപോകാൻ എത്തിയ ഓരോ രക്ഷകർത്താവും അങ്ങേയറ്റം ഭയചകിതരായിരുന്നു എന്ന് സ്‌കൂളിന്റെ സമീപം താമസിക്കുന്നവർ പറയുന്നു.

പരിമിത എണ്ണം വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു ചെറിയ സ്‌കൂളാണിത്. ഇവിടെയുള്ള കുട്ടികളുടെ രക്ഷകർത്താക്കൾ എല്ലാവരും തന്നെ പരസ്പരം അറിയുന്നവരുമാണ്. അത്രയും സുരക്ഷിതത്വം ഉള്ള ഒരു സ്‌കൂളിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നതെന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വെടിയൊച്ച കേട്ട ഉടൻ തന്നെ വിദ്യാർത്ഥികളിൽ പലരും സ്‌കൂൾ യൂണിഫോമിൽ തന്നെ കെട്ടിടത്തിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

തോക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട് എന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത് എന്ന് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കരിൻ ജീൻ പിയറി പറഞ്ഞു. ഈ വർഷം അമേരിക്കയിൽ നടന്ന 129-ാംവെടിവെപ്പ് കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here