വിവാഹിതയ്ക്കുമൊപ്പം ഒളിച്ചോടി; യുവാവിനെ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയി മൂക്ക് മുറിച്ച് കളഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ വിവാഹിതയായ യുവതിയെയും കൂട്ടി ഒളിച്ചോടിയ യുവാവിനെ, യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയി മൂക്ക് മുറിച്ച് കളഞ്ഞു. കേസിനെ തുടർന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾ തന്നെ മർദ്ദിച്ചതായും ദൃശ്യങ്ങൾ പകർത്തിയതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
വിവാഹിതയായ യുവതി കാമുകനായ ഹമീദിനൊപ്പം ഒളിച്ചോടിയതായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. പർബത്സർ സ്വദേശിയായ യുവതിയെയും കൂട്ടി കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ഒളിച്ചോടിയത്. തുടർന്ന് ഇരുവരും അജ്മീറിൽ ഒരിമിച്ച് താമസിക്കുകയായിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് അജ്മീറിൽ നിന്നും ഇരുവരെയും തട്ടിക്കൊണ്ട് വരികയും കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ മൂക്ക് മുറിക്കുകയായിരുന്നു.
യുവതിയുടെ ബന്ധുക്കൾ തന്നെ വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും മാരോത്ത് തടാകത്തിന് സമീപം കൊണ്ടുപോയി മൂക്ക് മുറിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി ഹമീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവും സഹോദരനും ചേർന്നാണ് അജ്മൂറിൽ നിന്നും ഹമീദിനെ തട്ടിക്കൊണ്ട് വന്നത്. ഹമീദിന്റെ മൂക്ക് മുറിക്കുന്ന വീഡിയോ ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഐജി അജ്മീർ രൂപീന്ദർ സിങ് പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.