ജിദ്ദ: സൗദി അറേബ്യയിൽ തടവിൽ കഴിയുന്നവർക്ക് റമദാൻ പ്രമാണിച്ച് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചു.
വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. എല്ലാവർഷവും റമദാനിൽ രാജകാരുണ്യത്തിൽ നിരവധി പേർ ജയിൽമോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കളുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശിച്ചതായി ജയിൽ മേധാവി പറഞ്ഞു.
പൊതുമാപ്പ് സൽമാൻ രാജാവിൽ നിന്നുള്ള മാനുഷിക പരിഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ ഗുണഭോക്താക്കൾ ജയിൽ മോചിതരായി അവരുടെ കുടുംബങ്ങളിലെത്തി വീണ്ടും ഒന്നിക്കുമ്പോൾ അത് വലിയ സ്വാധീനം അവരിലുണ്ടാക്കുമെന്നും ജയിൽ മേധാവി കൂട്ടിച്ചേർത്തു.