രാജകുമാരി: ഇടുക്കിയെ വിറപ്പിക്കുന്ന ഒറ്റയാൻ ‘അരിക്കൊമ്പനെ’ പിടികൂടാൻ മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള കുങ്കിയാന വിക്രമിനെത്തി (വടക്കനാട് കൊമ്പൻ). ഇന്നലെ രാവിലെ ചിന്നക്കനാലിൽ എത്തിച്ച വിക്രമൻ അരിക്കൊമ്പനെ മെരുക്കാൻ മുന്നിൽ നിൽക്കും. കുഞ്ചു, സൂര്യ എന്നീ കുങ്കിയാനകൾ കൂടി എത്താനുണ്ട്. ഇവയിലൊരെണ്ണത്തിനെ ഇന്നു വൈകിട്ട് എത്തിക്കും. ശനിയാഴ്ചയായിരിക്കും അരിക്കൊമ്പനെ പിടികൂടാനുള്ള ഓപ്പറേഷൻ.
ഇന്നു കലക്ടറുടെ സാന്നിധ്യത്തിൽ മൂന്നാറിൽ യോഗം ചേർന്ന് അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള അന്തിമ പദ്ധതി ആവിഷ്‌കരിക്കും. വ്യാഴാഴ്ച ദൗത്യസംഘവും കുങ്കിയാനകളും ചേർന്നുള്ള ട്രയൽ നടത്തിയ ശേഷം ശനിയാഴ്ച ഓപ്പറേഷൻ ആരംഭിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപം ‘റേഷൻകട കെണി’യൊരുക്കി വനം വകുപ്പ് കാത്തിരിക്കുമ്പോഴും ഇന്നലെ പകൽ സമയം മുഴുവനും അരിക്കൊമ്പൻ ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിലായിരുന്നു. ഇടയ്ക്കു പിപികെ എസ്റ്റേറ്റിനു സമീപമുള്ള അരുവിയിൽ വെള്ളം കുടിക്കാനെത്തിയ അരിക്കൊമ്പൻ വനം വകുപ്പ് വാച്ചർമാരുടെ കണ്ണിൽപെട്ടു. അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമെട്ടിൽ നിന്നു താഴെയെത്തിച്ച് കൊച്ചിധനുഷ്‌കോടി ദേശീയപാതയും ആനയിറങ്കൽ ജലാശയവും കടത്തി സിമന്റ് പാലത്ത് എത്തിച്ചെങ്കിൽ മാത്രമേ പിടികൂടാൻ കഴിയൂ.