ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തത് കൗതുകമുള്ള വാർത്തയായി. മാ വിജയപ്രിയ നിത്യാനന്ദ എന്ന വനിതയാണ് യുഎൻ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള സമിതി യോഗത്തിൽ പങ്കെടുത്തത്. നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് കഴിഞ്ഞ 22ന് നടന്ന യോഗത്തിൽ ഇവർ പറഞ്ഞത്.
തന്റെ പ്രതിനിധി പങ്കെടുക്കുന്നതിന്റെ ചിത്രം നിത്യാനന്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇയൻ കുമാർ എന്ന വ്യക്തിയും പങ്കെടുത്തു. യുഎൻ വെബ്സൈറ്റിലും ഇതു പ്രത്യക്ഷപ്പെട്ടു. എങ്ങനെയാണ് ഇവർ യോഗത്തിൽ പങ്കെടുത്തതെന്ന് വ്യക്തമല്ല. യോഗത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് സമിതി പുറത്തുവിട്ടിരുന്നു.
ബാലപീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ നിത്യാനന്ദ 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വിവാദം സൃഷ്ടിച്ചിരുന്നു.