കേരളത്തിൽ നിന്നുള്ള പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർക്ക് അർഹമായ സ്ഥലം മാറ്റം നൽകുന്നില്ലെന്ന് പരാതി. മൂന്ന് കേന്ദ്രങ്ങളിൽ തസ്തികകൾ ഒഴിഞ്ഞു കിടന്നിട്ടും സ്ഥലംമാറ്റ അപേക്ഷകൾ പരിഗണിക്കുന്നില്ല. ആറ് വർഷം മുൻപ് മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി 55 പേരാണ് കേരളത്തിലേക്ക് തിരികെയെത്താൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്.
2015 ലെ സ്ഥലം മാറ്റം നയപ്രഖ്യാപന പ്രകാരമാണ് 2016 ൽ പാസ്തപോർട്ട് ഓഫീസിൽ നിന്ന് 55 പേരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയത്. 2 വർഷമായിരുന്നു ആ നിയമനങ്ങളുടെ കാലാവധി. പിന്നീടത് മൂന്ന് വർഷമാക്കി ഉയർത്തി. ട്രാൻസ്ഫറിനു ശേഷം ആറ് വർഷം പിന്നിട്ടിട്ടും കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പാസ്‌പോർട്ട് ഓഫീസുകളിലെ ഒഴിവുകളിലേക്ക് ഇവരുടെ അപേക്ഷകൾ പരിഗണിക്കാനോ അതിലൂടെ ഒഴിവുകൾ നികത്താനോ കേന്ദ്രം തയ്യാറാകുന്നില്ലെന്നാണ് പരാതി.
മുംബൈ, പൂണെ, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ഭോപ്പാൽ ഓഫീസുകളിലാണ് മലയാളികൾ കൂടുതലും ജോലി ചെയ്യുന്നത്. പലരും വിരമിക്കലിനോട് അടുത്ത് പ്രായമുള്ള സ്ത്രീകളാണ്. കഴിഞ്ഞദിവസം ഇവർക്കൊപ്പമുണ്ടായിരുന്ന ഉഷ കുമാരി എന്ന ജീവനക്കാരി മരിച്ചതോടെ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ.