ഇൻസ്റ്റഗ്രാമിലൂടെ പരിചയം വളർന്ന് മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞതോടെ സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ

0

ഇൻസ്റ്റഗ്രാമിലൂടെ പരിചയം വളർന്ന് മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞതോടെ സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. അതിൽ ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ടെന്ന് അറിഞ്ഞതോടെ മനസ്സ് തകർന്ന യുവാവിനെ ഒടുവിൽ പ്രണയക്കെണിയിൽ നിന്നും രക്ഷപ്പെടുത്താനായി കുടുംബത്തിന്റെ ശ്രമം.

രണ്ടുദിവസം മുൻപ് മലപ്പുറം ജില്ലയിലെ കാളികാവ് സ്റ്റേഷൻ പരിധിയിലാണ് പ്രണയ നാടകം അരങ്ങേറിയത്. കാമുകന്റെ പ്രായം 22. ഇൻസ്റ്റാഗ്രാമിൽ യുവാവ് അത് മറച്ചുവെച്ചില്ല. കാമുകി പക്ഷേ, 18 വയസ്സാണ് പറഞ്ഞത്. അതിന്റെ എത്രയോ കൂടുതലാണെന്ന് വീട്ടിൽ വന്നുകയറുമ്പോൾ മാത്രമാണ് മനസ്സിലായത്; 22 വയസ്സുള്ള മകൻ ഉണ്ടെന്നും.

കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടിയ കാമുകൻ അലറിവിളിച്ച് കരഞ്ഞു. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകർന്ന യുവാവും കുടുംബവും അവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്.

കാമുകൻ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാൻ കൂട്ടാക്കാതിരുന്നതോടെ വീട്ടുകാരും പെട്ടു. രംഗം വഷളാകാതിരിക്കാൻ കാമുകന്റെ വീട്ടുകാർ പൊലീസിന്റെ സഹായം തേടി. ഇതേ സമയത്തു തന്നെ, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾ കോഴിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കൾ കാളികാവിലെത്തി. കാമുകൻ നിർബന്ധിച്ച് വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. അതുകൊണ്ടുതന്നെ കാമുകനെ ‘ശരിക്കൊന്നു പെരുമാറുക’ കൂടിയായിരുന്നു ലക്ഷ്യം. പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവാവിനെ മർദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി മനസ്സിലാക്കിയ ബന്ധുക്കൾ, യുവാവിനെ രക്ഷിക്കാനുള്ള മാർഗവും ആസൂത്രണം ചെയ്തു.

പൊലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കൾ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്കു മാറ്റുകയായിരുന്നു.

സ്ത്രീയെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ നേരത്തേ കോഴിക്കോട് പൊലീസിൽ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ടുനിന്ന് ബന്ധുക്കൾ കാളികാവിലെത്തുകയായിരുന്നു. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയുംചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here