ഫാരിസിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയൽ എസ്റ്റേറ്റ് കമ്പനികൾ നിരീക്ഷണത്തിൽ; പ്രധാന ഇടനിലക്കാരൻ നജീം മുഹമ്മദ്; പിടിച്ചെടുത്തത് നിർണ്ണാക രേഖകൾ; ഫാരീസിനെ കേന്ദ്ര ഏജൻസികൾ വളയുമ്പോൾ

0


കൊച്ചി: പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ കണ്ടെത്താനുള്ള ആദായനികുതി വകുപ്പിന്റെ പരിശോധനകൾ തുടരുകയാണ്. കൊച്ചി ചിലവന്നൂരിൽ ചൊവ്വാഴ്ച പരിശോധന നടത്തി മുദ്രവച്ച ഫ്‌ളാറ്റ് വീണ്ടും തുറന്നു പരിശോധിച്ചു. മധ്യകേരളത്തിലെ 2 റിസോർട്ടുകൾ അടക്കം 8 ഇടങ്ങളിൽ പരിശോധന തുടർന്നു. വിദേശത്തുള്ള ഫാരിസിനോടു രണ്ടു ദിവസത്തിനകം ആദായനികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റിൽ നേരിട്ടു ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാരിസോ അടുത്ത കേന്ദ്രങ്ങളോ ആദായ നികുതി പരിശോധനകളോടു പ്രതികരിച്ചിട്ടില്ല. ഫാരീസ് ഹാജരാകില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ കൂടുതൽ ശക്തമായ നടപടികൾ ആദായ നികുതി വകുപ്പ് എടുക്കും.

വിദേശത്തെ സംശയകരമായ ഉറവിടത്തിൽ നിന്നു ഫാരിസ് വഴി വൻതോതിൽ കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായുള്ള ആദായനികുതി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആദായനികുതി യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി 73 ഇടങ്ങളിൽ തിങ്കളാഴ്ച മുതൽ പരിശോധനകൾ നടക്കുന്നത്. ചിലവന്നൂരിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്നതു ഫാരിസിന്റെ കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ പ്രധാന ഇടനിലക്കാരനാണെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഈ ഫ്‌ളാറ്റിൽ നിന്നു സുപ്രധാന രേഖകൾ കണ്ടെത്തി. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാണ്. സിനിമാ മേഖലയിലേക്കും അന്വേഷണം.

ഫാരിസ് ലണ്ടനിലാണെന്നാണ് സൂചന. ഫാരിസ് ഹാജരാകുമോ എന്നതിൽ വകുപ്പിന് വ്യക്തതയില്ല. റെയ്ഡിൽ ഭൂരിഭാഗവും പൂർത്തിയായി. ആദായനികുതി വകുപ്പിന്റെ ചെന്നൈയിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് റെയ്ഡിനും തുടർനടപടികൾക്കും നേതൃത്വം നൽകുന്നത്. തമിഴ്‌നാട്, കേരളം, ആന്ധ്ര, കർണാടക, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ ഒരേസമയമാണ് റെയ്ഡ് നടന്നത്. ചെന്നൈ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി റെയ്ഡിന് നേതൃത്വം നൽകിയത്. ഫാരിസ് അബൂബക്കറിന് നിക്ഷേപമുള്ള ചെറുതും വലുതുമായ തൊണ്ണൂറോളം റിയൽ എസ്റ്റേറ്റ് കമ്പനികൾ രാജ്യം മുഴുവൻ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.

ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ നജീം അഹമ്മദിന്റെ മുദ്രവെച്ച ഫ്‌ളാറ്റിലെ റെയ്ഡും നിർണ്ണായകമായി. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കള്ളപ്പണ ഇടപാടിന്റെ സാധ്യത പരിശോധിച്ച്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചെന്നൈ യൂണിറ്റും കേസ് രജിസ്റ്റർ ചെയ്യും. ഫാരിസിന്റെ ഭൂമി കച്ചവടത്തിന് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം നടത്തും. ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന നടന്നിരുന്നു.

നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here