മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച വീട്ടമ്മയുടെ 5 ലക്ഷം രൂപ നഷ്ടമായത് ഓൺലൈൻ ചതിയിൽ

0

മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച വീട്ടമ്മയുടെ 5 ലക്ഷം രൂപ നഷ്ടമായത് ഓൺലൈൻ ചതിയിൽ. ഇസാഫ് ബാങ്ക് എന്ന പേരിൽ ട്രൂകോളറിൽ എഴുതി കാണിക്കുന്ന നമ്പറിൽ നിന്നും വന്ന ഫോൺ കോളാണ് ചതിക്കുഴി ഒരുക്കിയത്. വട്ടിയൂർക്കാവ് കുരുവിക്കാട് ചിത്തിര വീട്ടിൽ സുനിത എസ് എന്ന വീട്ടമ്മയുടെ പണമാണ് മിന്നൽ വേഗത്തിൽ അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായത്. ഇന്നലെ വൈകീട്ട് സുനിതയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ട്രൂ കോളർ ആപ്പിൽ എഴുതി കാണിച്ചിരുന്നത് ഇസാഫ് ബാങ്ക് എന്നായിരുന്നു. വട്ടിയൂർക്കാവ് അറപ്പുര ഇസാഫ് ബാങ്കിൽ മകളുടെ വിവാഹത്തിനായി പണം നിക്ഷേപിച്ചതു കൊണ്ട് യാതൊരു സംശയവും കൂടാതെ വീട്ടമ്മ കോൾ അറ്റന്റ് ചെയ്യുകയായിരുന്നു.

ഇംഗ്ലീഷിൽ സംസാരിച്ചായിരുന്നു കോൾ. ഇസാഫ് ബാങ്കിൽ നിന്നാണെന്നും അത്യാവശ്യമായി ഫോണിൽ വന്ന ഒടിപി പറഞ്ഞു നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒടിപി പറഞ്ഞു കൊടുത്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്കൗണ്ടിലെ പണം അപ്രത്യക്ഷമായി. ഇസാഫ് ബാങ്കിന്റെ ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടെന്നും ഇതുവഴിയാണ് പണമിടപാട് നടന്നിരിക്കുന്നതെന്നും വീട്ടമ്മ പറയുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റിൽ ഉള്ള പണം നാലു പ്രവശ്യമായാണ് പിൻവലിച്ചിരിക്കുന്നത്. സെപ്റ്റംബർ പത്താം തിയ്യതിയാണ് സുനിതയുടെ മകളും വിവാഹം. ഭർത്താവിന്റെ കുരുവിക്കാടുള്ള വീട് വിറ്റ പണമാണ് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്.

ഇന്നത്തെക്കാലത്ത് ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ആർക്കെങ്കിലും പണം കൊടുക്കുമ്പോഴോ സാധനം വാങ്ങുമ്പോഴേ പണം നൽകാനുള്ള എളുപ്പത്തിലുള്ള മാർഗമാണ് ഓൺലൈൻ പേമെന്റ്. ഇന്ന് കൈവശം നെറ്റ് കണക്ഷനുള്ള സ്മാർട് ഫോണുണ്ടെങ്കിൽ ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും പണം കൈമാറ്റം ചെയ്യാം. അതുകൊണ്ട് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നതും പണം കൈമാറ്റം ചെയ്യുന്നതും ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുകയാണ്. ബില്ലുകളും ആളുകൾ ഓൺലൈനായി അടയ്ക്കാൻ തുടങ്ങിയതോടെ ഇടപാടുകൾ ഇങ്ങനെ നടത്തുന്നത് ഭൂരിഭാഗം ആളുകളുടെയും ശീലമായി. പണം കൈവശം കൊണ്ടു നടക്കേണ്ടതില്ലാത്തതിനാൽ പണം പോക്കറ്റടിച്ച് നഷ്ടമാകുക, മോഷണം പോകുക എന്നുള്ള പേടി വേണ്ട. പിന്നെ സമയവും ലാഭമാണ്.

പണം ലഭിച്ചോ എന്നതും അപ്പോൾ തന്നെ അറിയാനും കഴിയും. വളരെ ചെറിയ കടകളിൽവരെ യുപിഐ ഇടപാട് വഴി പണം കൈമാറാൻ സാധിക്കും. കൈയിൽ പണം കൊണ്ടുനടക്കുന്ന ശീലത്തിനും ഇതോടെ മാറ്റമായി. ചിലപ്പോൾ സെർവർ പ്രശ്‌നങ്ങൾ കാരണം യുപിഐ ഇടപാടുകൾ വഴി പണം അയയ്ക്കാൻ സാധിക്കില്ല എന്നതാണ് പോരായ്മായി പറയാവുന്നത്. കോവിഡ് കാലത്താണ് ഡിജിറ്റൽ പണമിടപ്പാടുകൾ ഇന്ന് കാണുന്ന വിധത്തിൽ വ്യാപകമായത്. എന്നാൽ ഇതിനൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമായി. പണം നഷ്ടപ്പെടാൻ പല വഴികൾ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം ഷോപ്പിങ് പേജുകൾ ഉൾപ്പെടയുള്ള ഓൺലൈൻ ഇടപാടുകൾ വഴി പണം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് പല ആളുകൾക്കും ധാരണയില്ല. ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഓൺലൈനിലൂടെ സാധാരണ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ എന്തൊക്കെയെന്ന് ആദ്യം നോക്കാം. അതിനുശേഷം ആർക്ക്? എങ്ങനെ? പരാതി നൽകണം എന്നറിയാം.

തട്ടിപ്പുകൾ പലവിധമാണെ..!

ഓൺലൈനിലെ ഒടിപി തട്ടിപ്പ്

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും അത് എത്തിക്കാനായി എന്ന ഭാവത്തിൽ ഡെലിവറി ഏജന്റിന്റെ വേഷത്തിൽ നിങ്ങളുടെ വീട്ടിൽ തട്ടിപ്പുകാർ എത്തിയേക്കാം. ഓർഡറിനായി ഫോണിൽ വന്ന ഒടിപി നൽകാൻ ആവശ്യപ്പെടും. ഒടിപി വന്നിട്ടിലെന്നും ഓർഡർ ചെയ്തിട്ടിലെന്നും പറഞ്ഞാൽ എങ്കിൽ ഓർഡർ കാൻസൽ ചെയ്യാം, അതിനായി ഇപ്പോൾ ഫോണിൽ മറ്റൊരു ഒടിപി വരും അത് നൽകാൻ ആവശ്യപ്പെടും. മൊബൈലിൽ വരുന്ന ഒടിപി കൈമാറുന്നതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽവരെ പ്രവേശിക്കാനും അത് കാലിയാക്കാനും കഴിയും. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ധാരണയില്ലാത്തവരെയും പ്രായമായവരെയുമാണ് സാധാരണ ഇക്കൂട്ടർ ലക്ഷ്യമിടുന്നത്.

വ്യത്യസ്തമായ രീതികളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട് പണം തട്ടിക്കുന്ന രീതി മുതൽ അറിയപ്പെടുന്നവരുടെയോ പരിചയക്കാരുടെയോ ഫേക്ക് ഐഡിയുണ്ടാക്കിയും ഒക്കെ വ്യാജന്മാർ തട്ടിപ്പ് നടത്തുന്നു. ബാങ്ക്, ഇൻഷുറൻസ്, ടെലികോം കമ്പനി എന്നിവയുടെ പേരിൽ അവരറിയാതെ കെവൈസി അപ്‌ഡേഷൻ എന്നിങ്ങനെ പലകാരണങ്ങൾ പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും വ്യക്തി വിവരങ്ങൾ ശേഖരിച്ച് നടത്തുന്ന തട്ടിപ്പ്. ഔദ്യോഗികമെന്ന് തെറ്റിധരിപ്പിച്ച് വ്യാജ വെബ്‌സൈറ്റുകളും ഇമെയിലുകളും വഴി ലോഗിൻ വിവരങ്ങൾ തട്ടിയെടുക്കാം, ആപ്പുകൾ വഴിയും തട്ടിപ്പുകൾ നടക്കാറുണ്ട്. ഗൂഗിൾ പേ, ഭീം യുപിഐ, പേയ്ടിഎം പോലെയുള്ള യുപിഐ സേവനങ്ങളിൽ പണം ആവശ്യപ്പെടുന്ന കലക്ഷൻ റിക്വസ്റ്റ് അയക്കും. ഈ റിക്വസ്റ്റ് ലഭിക്കുന്നയാൾക്ക് പണം സ്വീകരിക്കാനുള്ള വഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്യും. ബാങ്കുകളുടെ ഇവാലറ്റുകൾ എന്നിവയുടെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവുകൾ എന്ന മട്ടിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്തുള്ള തട്ടിപ്പ്. വലിയ തുക യുപിഐ വഴി നൽകാതെ ഇരിക്കുക.

വമ്പിച്ച ഡിസ്‌കൗണ്ടുകൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റിലുകളിൽ സാമ്പത്തിക ഉടപാടുകൾ നടത്താതിരിക്കുക. വിൽപനയ്ക്ക് വച്ചിരിക്കുന്നവയുടെ ഏറ്റവും നല്ല ക്വോളിറ്റി പടങ്ങളായിരിക്കും വെബ്‌സൈറ്റിൽ നൽകുക. എന്നാൽ ഇത് വ്യാജമാകാനുള്ള സാധ്യത ഏറെയാണ്. ബാങ്കുകൾ, ഇൻഷുറൻസ്, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ വെബ്‌സൈറ്റിനു സമാനമായ രീതിയിൽ വ്യാജവെബ്‌സൈറ്റുകൾ തട്ടിപ്പുകാർ നിർമ്മിക്കും. അവയിൽ കസ്റ്റമർ കെയർ നമ്പറായി ഇവരുടെ നമ്പറുകൾ നൽകുകയും യഥാർഥ സൈറ്റെന്ന് കരുതി വിളിക്കുന്നവരെ തട്ടിപ്പിനിരയാകുകയും ചെയ്യും.

ബൈ ആൻഡ് സെൽ വെബ്‌സൈറ്റുകളിലെ ചതിക്കുഴികൾ ശ്രദ്ധിക്കണം…

യൂസ്ഡ് ഫർണിച്ചറുകളുടെയും മറ്റു സാധനങ്ങളുടെയും വെബ്‌സൈറ്റാണ് തട്ടിപ്പ് നടക്കുന്ന മറ്റൊരു പ്ലാറ്റ്‌ഫോം. പരസ്യം ചെയ്തിരിക്കുന്നവ വാങ്ങാൻ എന്ന രീതിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വരെ വിളിച്ച് കച്ചവടം ഉറപ്പിക്കും. തുടർന്ന് യുപിഐ ഇടപാട് വഴി പണം നൽകാമെന്നു പറയും. അതിനുശേഷം യുപിഐ ഐഡിയിൽ പണം അയച്ചു നോക്കി എന്നാൽ ഇടപാട് പൂർണമായില്ലെന്ന് പറഞ്ഞ് മറ്റൊരു പെയ്‌മെന്റ് റിക്വസ്റ്റ് അയച്ചു തരും. അതിൽ തുക എന്റർ ചെയ്യാനാകും പറയുക. അതിൽ തുക എന്റർ ചെയ്താൽ പണം സ്വന്തം അക്കൗണ്ടിൽനിന്നു നഷ്ടമാകും. കലക്ഷൻ റിക്വസ്റ്റ് തട്ടിപ്പിന്റെ മറ്റൊരു പതിപ്പാണിത്.

വീട് വാടകയ്ക്ക് നൽകിയും തട്ടിപ്പോ ?

തട്ടിപ്പിന്റെ പുതിയ മുഖമാണ് വാടകയ്ക്ക് വീട് ആവശ്യപ്പെടുന്നത്. വീടിനായി സമീപിക്കുന്നയാൾ ഉന്നതഉദ്യാഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുന്നു. വാടക ഉറപ്പിച്ച് തുക അഡ്വാൻസായി നൽകാമെന്ന് പറയും. അതിനുശേഷം അവർ ലിങ്ക് അയച്ച് അതിൽ തുക എന്റർ ചെയ്യാൻ ആവശ്യപ്പെടും. അതോടെ അത്രയും തുക അക്കൗണ്ടിൽനിന്നു നഷ്ടമാകുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും സമാനമായ തട്ടിപ്പുകൾ റിപ്പോർട്ട് ചെയാറുണ്ട്.

ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിച്ചുള്ള പണം തട്ടൽ !

ഫേസ്‌ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ മറ്റൊരാളുടെ കവർ ഫൊട്ടോയും പ്രൊഫൈൽ ഫൊട്ടോയും ഉപയോഗിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കും. അതിനുശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർക്ക് പണം ആവശ്യപ്പെട്ടുള്ള മെസേജ് അയക്കും. ആദ്യകാലങ്ങളിൽ പലരും തട്ടിപ്പിൽ വീഴാറുണ്ടായിരുന്നു. എന്നാൽ പ്രധാന തട്ടിപ്പു രീതിയായി ഇത് മാറിയതോടെ സംശയം തോന്നിയാലുടൻ വ്യാജ പ്രൊഫൈൽ റിപ്പോർട്ട് ചെയ്യാറുണ്ട് ഇപ്പോൾ.

പണം ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം..?

ഓൺലൈൻ ഇടപാടുകൾ നടത്താൻ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അക്കൗണ്ട് ഹോൾഡറുടെ മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപിയിലൂടെയാണ് ഇടപാട് പുരോഗമിക്കുന്നത്. ചില വ്യാജവെബ്‌സൈറ്റുകൾ ഇടപാടുകൾ നടത്തുമ്പോൾ ഒടിപി വരാതെ തന്നെ പണം നഷ്ടപ്പെടുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ഇന്റനെറ്റ് ബാങ്കിങ് ഇടപാടുകൾക്കും അഡിഷണൽ ഓതന്റിഫിക്കേഷൻ ഫാക്ടറായി (എഎഫ്എ) ഒടിപി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനങ്ങളും ഇവ ഉപയോഗിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ മറ്റു പല രാജ്യങ്ങളിലും ഈ ഒടിപി സംവിധാനം നിർബന്ധമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here