ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

0

വൈശാഖ് നെടുമല

ദുബായ്: രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ നിർദ്ദേശം നൽകി. ഇതിനു പുറമെ
അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെ ആശ്രയിക്കരുതെന്നും അറിയിപ്പിൽ പരാമർശിക്കുന്നു.

ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനായി രാജ്യത്തെ സ്ഥാപനങ്ങളും, പൗരന്മാരും, പ്രവാസികളും മന്ത്രാലയത്തിന്റെ അംഗീകാരം നൽകിയിട്ടുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുമായി മാത്രം ബന്ധപ്പെടണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിൽ റമദാൻ മാസത്തിൽ സാധാരണയായി കണ്ട് വരുന്ന വർദ്ധനവ് കണക്കിലെടുത്താണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഔദ്യോഗിക അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി ഗാർഹിക ജീവനക്കാരെ നിയമിക്കുന്നവർ, ഇത്തരം അനധികൃത ജീവനക്കാർക്ക് ആരോഗ്യ പരിശോധനകളും മറ്റും ഇല്ലാത്തതിനാൽ, സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള അപകടസാധ്യതകൾ വിളിച്ച് വരുത്താനുള്ള സാധ്യതയുണ്ടെന്നും, ഇത്തരം അനധികൃത ഗാർഹിക ജീവനക്കാർ നിയമലംഘനങ്ങൾ നടത്തിയ വ്യക്തികൾ ആയിരിക്കാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്ന ഏജൻസികളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനായി ഉപഭോക്താക്കൾക്ക് 600590000 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here