ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായ അങ്കമാലി- ശബരി റെയില്‍പാത പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിനെ കുറിച്ചുള്ള കേന്ദ്ര നിലപാട് ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി . പദ്ധതിയെ കേന്ദ്രം വളരെ സുതാര്യമായാണ് സമീപിച്ചത്. സില്‍വര്‍ ലൈനില്‍ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും അത് വളരെ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.