ഇസ്തംബൂൾ: തുർക്കിയയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന സംഭവങ്ങൾ തുടരുന്നു. 101 മണിക്കൂറിനു ശേഷം ആറു പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ ചെറിയ ഭാഗത്തിന് അടിയിൽ കുടുങ്ങിയതാണ് ഇവർക്ക് രക്ഷയായത്. കാര്യമായ ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംശൈത്യത്തിൽ അഞ്ച് ദിവസത്തോളം പിടിച്ചുനിന്നാണ് ഇവർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തെക്കൻ തുർക്കിയയിലെ ഇസ്കെൻഡറൂണിലാണ് രക്ഷപ്പെടുത്തൽ നടന്നത്. തകർന്ന കെട്ടിടത്തിന്റെ ഒരു മൂലയിലാണ് കുടുംബാംഗങ്ങളായ ആറു പേരും കഴിഞ്ഞിരുന്നതെന്ന് രക്ഷാപ്രവർത്തകൻ മുറാത്ത് ബേഗുൽ വാർത്ത ഏജൻസിയോട് പറഞ്ഞു.