ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തിൽ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

0

ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തിൽ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കും.ഇതിന് പുറമെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബസുകളുടെ നിരന്തര മേൽനോട്ടച്ചുമതലയുമുണ്ടാകും. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ വിളിച്ചുചേർത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി രാജു.

ചെലവിന്റെ പകുതി സർക്കാർ വഹിക്കുമെന്നും ആന്റണി രാജു പറഞ്ഞു.ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുമെന്നും ആന്റണി രാജു വിശദീകരിച്ചു.കൊച്ചി നഗരത്തിൽ നിയമലംഘനം അറിയിക്കാൻ വാട്‌സാപ്പ് നമ്പറും നിലവിൽ വന്നു. 6238100100 എന്ന നമ്പറിലാണ് സിറ്റി ട്രാഫിക് പൊലീസിനെ പരാതികൾ അറിയിക്കേണ്ടത്.

ബസിൽ നിന്നും റോഡിന്റെ മുൻവശവും അകവും കാണാവുന്ന തരത്തിൽ രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ക്യാമറ വാങ്ങുന്നതിനാവശ്യമായ തുകയുടെ പകുതി സംസ്ഥാന റോഡ് സുരക്ഷാ അഥോറിറ്റി വഹിക്കും.ക്യാമറ സംബന്ധിച്ച മാർഗനിർദ്ദേശവും അഥോറിറ്റി നൽകും.കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി സംസ്ഥാന തലത്തിലും നിരീക്ഷണം ഏർപ്പെടുത്തും.

സ്വകാര്യബസുകളുടെ മേൽനോട്ടച്ചുമതല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകും. ബസിന്റെ ഫിറ്റ്‌നെസ് അടക്കമുള്ള പരിശോധനകളുടെ ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥനായിരിക്കും.ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ലെങ്കിൽ ബസിന്റെ ഫിറ്റ്നസും സർട്ടിഫിക്കറ്റും പെർമിറ്റും റദ്ദാക്കും. ബസിന്റെ സമയക്രമം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തും. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സരയോട്ടം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച നിർദ്ദേശം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാൻ ബസുടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ബസിൽ ജോലിക്കായി നിയോഗിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസൻസ് നമ്പർ തുടങ്ങിയ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് നൽകണം.ബസിനകത്തും പ്രസക്തമായ വിവരങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാർക്കും പൊതുജനങ്ങൾക്കും പരാതി നൽകുന്നതിന് ബസിന്റെ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടാകണം. മാർച്ച് ഒന്നിന് മുമ്പായി ഇവ നടപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ അഥോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനവും കൗൺസലിംഗും നൽകും. റിഫ്രഷർ കോഴ്‌സുകളുമുണ്ടാകും.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്‌സൈസ് എന്നീ ഏജൻസികളും പരിശീലന പരിപാടികളുമായി സഹകരിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആറു മാസത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകും.

ദീർഘ ദൂര കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ ഡ്രൈവറും കണ്ടക്ടറും വാഹനമോടിക്കുന്ന രീതിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.ബസുകളുടെ റണ്ണിങ് സമയവും ടൈം ഷെഡ്യൂളും പുനഃനിശ്ചയിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾക്കായി സംസ്ഥാനതലത്തിൽ സമിതിയെ നിയോഗിക്കും. ഇതു സംബന്ധിച്ച കോടതി വ്യവഹാരങ്ങൾ വർധിക്കുന്ന സാഹചര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.ബസുകൾ വിദ്യാർത്ഥി സൗഹൃദപരമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കും. ട്രാഫിക് റൂട്ടുകൾ പരിഷ്‌ക്കരിക്കുന്ന ഘട്ടത്തിൽ ബസ് തൊഴിലാളികളുമായും ഉടമകളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സേഫ് കേരള പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 826 ആധുനിക ക്യാമറകൾ ഉടനെ പ്രവർത്തനം തുടങ്ങും. ലൈൻ ട്രാഫിക് കർശനമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്ന ബസുകൾ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here