ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ സംസ്ഥാനത്ത് പലയിടത്തും ഈ മാസത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായി

0

തിരുവനന്തപുരം: ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ സംസ്ഥാനത്ത് പലയിടത്തും ഈ മാസത്തെ റേഷൻ വിതരണം പ്രതിസന്ധിയിലായി. ഇന്നാണ് ഈ മാസത്തെ റേഷൻ സാധനങ്ങൾ വാങ്ങാനുള്ള അവസാന ദിവസം. മാസവസാനമായതിനാൽ നിരവധി പേരാണ് രാവിലെ മുതൽ ജില്ലയിലെ പല റേഷൻ കടകൾക്ക് മുന്നിലും റേഷൻ വാങ്ങാൻ എത്തിയത്. സംസ്ഥാനത്തുടനീളം പ്രതിസന്ധിയുണ്ടായി.

ഇ പോസ് മെഷീൻ നിലച്ചതോടെ പലരും സംസ്ഥാനത്തുടനീശം റേഷൻ വാങ്ങാതെ മടങ്ങി. ഇ പോസ് മെഷീൻ കഴിഞ്ഞ ദിവസവും രാവിലെ മുതൽ ഉച്ചവരെ പ്രവർത്തിച്ചിരുന്നില്ല. ഇ പോസിൽ ഫോണിലേക്ക് ഒ ടി പി വരുന്നതും പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ റേഷൻ വിതരണക്കാരും ഉപഭോക്താക്കളും പ്രയാസത്തിലായി. ഇതു വീണ്ടും ഇ പോസ് സംവിധാനത്തിന്റെ വേഗം കുറക്കാനും തകരാറിലാക്കാനും സാധ്യതയുണ്ട്. ഹൈദരാബാദിലാണ് സർവ്വർ. അതുകൊണ്ട് തന്നെ ഇ പോസിലെ തകരാറിൽ ഇടപെടാൻ കേരളാ സർക്കാരിന് കഴിയുകയുമില്ല.

കഴിഞ്ഞ മൂന്ന് മാസത്തോളമായി രാവിലെയും ഉച്ചക്കും സമയ ക്രമീകരണത്തിലൂടെയാണ് റേഷൻ കടകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇടക്കിടെയുള്ള ഇ പോസ് മെഷീന്റെ തകരാർ രൂക്ഷമായതോടെ വിതരണം പ്രതിസന്ധിയിലാകുകയായിരുന്നു. മാസ അവസാനമായതു കൊണ്ടു തന്നെ ആവശ്യക്കാർ കൂടി. കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷൻ സാധനങ്ങൾക്ക് പ്രത്യേകം ബില്ലുകൾ നൽകണമെന്ന നിബന്ധനയും വ്യാപാരികളെ വെട്ടിലാക്കുകയാണ്.

സാങ്കേതിക തകരാർ അടിക്കടി ഉണ്ടാകുന്ന ഈ പോസ് മെഷീനുകളിൽ ഒരു തവണ തന്നെ വിരലടയാള പരിശോധന നടത്താൻ അര മണിക്കൂറിലധികമാണ് ചെലവാകുന്നത്. പ്രത്യേകം ബില്ല് പ്രിന്റ് ചെയ്തെടുക്കുമ്പോഴേക്കും സമയം നീളും. ഈ സാഹചര്യത്തിൽ ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ രംഗത്ത് വന്നിട്ടുണ്ട്.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ടെക്നിക്കൽ ഓഡിറ്റ് നടത്തുക, സർവർ കപ്പാസിറ്റി വർധിപ്പിക്കുക, അഞ്ച് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇപോസ് യന്ത്രങ്ങൾ സർവീസ് ചെയ്യുക, 50 ശതമാനത്തിലധികം പ്രവർത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങൾ മാറ്റി നൽകുക, പ്രവർത്തന രഹിതമായ ടു ജി സിം കാർഡുകൾ മാറ്റി ഫോർ ജി സിം കാർഡുകൾ നൽകുക, നെറ്റ് സിഗ്നൽ കുറഞ്ഞ പ്രദേശങ്ങളിൽ ഓപ്റ്റിക്കൽ കേബിൾ വഴിയുള്ള നെറ്റ് കണക്ഷനുകളും ബ്രോഡ് ബാൻഡ് സംവിധാനവും ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ മുന്നോട്ടുവെക്കുന്നത്.

സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാർഡുടമകളിൽ എഴുപത് ശതമാനത്തോളം മാത്രമാണ് ഫെബ്രുവരിയിലെ റേഷൻ വാങ്ങിയത്. കടകളിലെത്തുന്ന പലരും ഇ പോസ് മെഷീനിൽ കൈവിരൽ പതിച്ചിട്ടും പരാജയപ്പെട്ട് മടങ്ങുകയാണ്. ഇപോസ് മെഷീനുകൾ സമയബന്ധിതമായി സർവ്വീസ് നടത്താത്തതും പ്രതിസന്ധിക്ക് കാരണമായെന്നാണ് വ്യപാരികൾ പറയുന്നത്. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അടുത്ത മാസം സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും ഇ -പോസ് മെഷീനുകളുമായെത്തി സമരം നടത്തുമെന്നും റേഷൻ വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരത്തെ സർവ്വറിൽ വന്ന തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് അടുത്ത മാസത്തേക്ക് നീട്ടി നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നതെങ്കിലും ഇടപാടുകൾ താങ്ങാൻ സെർവറിന് കഴിയുന്നില്ലെന്നു റേഷൻ വ്യാപാരികൾ ആരോപിച്ചു.

നിലവിൽ 7 ജില്ലകളിലെ റേഷൻകടകൾ രാവിലെ മുതൽ ഉച്ച വരെയും ബാക്കി ജില്ലകളിലെ റേഷൻകടകൾ ഉച്ചയ്ക്കു ശേഷവുമാണ് പ്രവർത്തിക്കുന്നത്. മാർച്ച് മുതൽ എല്ലാ റേഷൻകടകളും മുഴുവൻ സമയം പ്രവർത്തിപ്പിക്കാൻ തീരുമാനമുണ്ട്. അങ്ങനെ വന്നാൽ സ്ഥിതി ഗുരുതരമാകുമെന്നും വ്യാപാരികൾ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here