കൊച്ചി: സിനിമാ നിർമ്മാതാവ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. സിനിമാ നിർമാതാവും വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യൻ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി 2000 മുതൽ ഉള്ള കാലഘട്ടത്തിൽ വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തതായും തൃശൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകി മുൻകൂർ ജാമ്യം നേടിയിരുന്നു ഇയാൾ.
കഴിഞ്ഞയാഴ്ച മാർട്ടിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടർന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.