മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ വില മതിക്കുന്ന 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങൽ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തേതുടർന്നു വിശദമായി പരിശോധിച്ചപ്പോൾ അവ സ്വർണനിർമ്മിതമാണെന്ന് കണ്ടെത്തി.
ഈ താക്കോലുകളിൽനിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു . ഇതു കൂടാതെ മറ്റൊരു കേസിൽ കസ്റ്റീസ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പള്ളിക്കുന്ന് സബീറലി(40)യിൽ നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 1 ക്യാപ്സുളും പിടികൂടി . ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 14.36 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം തങ്കം ലഭിക്കുകയുണ്ടായി.
കരിപ്പൂർ വിമാനത്തവളം വഴി കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലും കടത്തിയ ഒന്നേ കാൽ കോടിയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങളിൽ അലൈനിൽ നിന്നും വന്ന പാലക്കാട് കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ സൈദലവി മകൻ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സുലുകളും ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം ഹുസൈൻ മകൻ നിഷാജിൽ(33)നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്‌സുലുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റീസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം നിഷാജിന്റെയും ഷർഫുദീനിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസറഗോഡ് എരുത്തുംകടവ് സ്വദേശിയായ പുറത്തേകണ്ടം അബൂബേക്കർ അബ്ദുള്ള മകൻ മുഹമ്മദ് അഷറഫ് (29) കൊണ്ടുവന്ന ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങുളുടെ കാർഡ്‌ബോർഡ് പെട്ടികൾ കസ്റ്റീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ഈ പെട്ടികളിൽ അതിവിദഗദ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു മനസ്സിലായി