മലപ്പുറം : കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പുതുടരുന്നു. ആയിരംപേർക്ക് 466 വാഹനങ്ങൾ. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽവെച്ച സംസ്ഥാന ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013-ൽ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തിൽ. 2022-ൽ ഇത് 1,55,65,149 ആയി. വർധന 93 ശതമാനം.
ഇരുചക്രവാഹനങ്ങൾ ഇരട്ടിയായി
കാരണം: സ്ത്രീകൾ കൂടുതലായി ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുതുടങ്ങി
2013-50,41,495
2022-1,01,51,286
ബസുകളിലും വർധന
2013-34,161
2022-49,791
യാത്രാബസുകളുടെമാത്രം കണക്കാണിത്. സർക്കാർ കണക്കിൽ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകൾ. നികുതി അടയ്ക്കാഞ്ഞതിനാൽ ഓടാൻ കഴിയാത്തവയുമുണ്ട്.
കാർ: ഒന്നര ഇരട്ടി
2013-13,58,728
2022-32,58,312
കാരണം: ഇടത്തരം കുടുംബങ്ങൾ കൂടുതലായി കാർ വാങ്ങുന്നു. 2018-2019-ൽ 27 ലക്ഷം കാറുകളുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. കോവിഡ് കാലത്ത് കൂടുതൽ കുടുംബങ്ങൾ സ്വന്തംവാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി.
ഓട്ടോറിക്ഷ അല്പം കൂടി
2013-6,02,547
2022-7,09,289
റോഡ് പഴയ റോഡുതന്നെ
വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തിൽ അത്രമാറ്റമുണ്ടായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ൽ 23,241 കിലോമീറ്റർ റോഡുണ്ടായിരുന്നു. 2022-ൽ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വർധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയശരാശരിയുടെ മൂന്നിരട്ടിവരുമിതെന്ന് അവലോകന റിപ്പോർട്ട് പറയുന്നു.