കർണാടകയിലെ രണ്ട് വനിതാ ഐപിഎസ് – ഐഎഎസ് തമ്മിലുള്ള തർക്കം ഭരണകൂടത്തിന് തലവേദനയാകുന്നു. രോഹിണി സിന്ദൂരി ഐഎഎസ്, രൂപ മോഡ്ഗിൽ ഐപിഎസ് എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലെ അഴിമതി ആരോപണവും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കളം നിറയുന്നത്.
സംസ്ഥാനത്തെ ചില ഐഎസ് ഉദ്യോഗസ്ഥർക്ക് പ്രൈവറ്റ് ചാറ്റിലൂടെ രോഹിണി സിന്ദൂരി കൈമാറിയെന്ന് ആരോപിക്കുന്ന ചില ഫോട്ടോകൾ ഇന്ന് ഉച്ചയോടെ രൂപ മോഡ്ഗിൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ് വിവാദം ആളിക്കത്തിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥർക്ക് സിന്ദൂരി ഇത്തരം ഫോട്ടോകൾ കൈമാറിയത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് ഗുരുതര അച്ചടക്കലംഘനമാണെന്നും മോഡ്ഗിൽ പറഞ്ഞു.
എന്നാൽ മോഡ്ഗിൽ വ്യക്തിവിരോധം തീർക്കുകയാണെന്നും തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ നിന്നെടുത്ത ഫോട്ടോകൾ ഉപയോഗിച്ച് അപവാദപ്രചരണം നടത്തുകയാണെന്നും സിന്ദൂരി ആരോപിച്ചു. മോഡ്ഗിൽ ഇത്തരം പ്രവർത്തികൾ സ്ഥിരമായി ചെയ്യുന്നതാണെന്നും ഇവർക്കെതിരെ താൻ നിയമനടപടികൾ ആരംഭിച്ചതായും സിന്ദൂരി അറിയിച്ചു.
നേരത്തെ, മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ആയി സേവമനുഷ്ഠിക്കുന്ന വേളയിൽ സിന്ദൂരി നിരവധി അഴിമതികൾ നടത്തിയതായി മോഡ്ഗിൽ ആരോപിച്ചിരുന്നു. പൈതൃക കെട്ടിടമായ മൈസൂരു ഡിസി ഓഫീസിൽ അനുവാദമില്ലാതെ നീന്തൽക്കുളം നിർമിച്ചു, ബന്ധുക്കൾക്ക് സഹായകരമാകുന്ന രീതിയിൽ റവന്യൂ രേഖകൾ തിരുത്തി ഭൂമി പതിച്ചുനൽകി, വ്യാജ വൗച്ചറുകൾ സമർപ്പിച്ച് തുക തട്ടിയെടുത്തു എന്നീ ആരോപണങ്ങളാണ് മോഡ്ഗിൽ ഉന്നയിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥൻ ഡി.കെ. രവി ജീവനൊടുക്കിയതിന് പിന്നിലും സിന്ദൂരിയാണെന്ന് ഇവർ ആരോപിച്ചിരുന്നു. മൈസൂരു ഡിസി പദവിയിലിരിക്കെ ജനതാദൾ എംഎൽഎ എസ്.ആർ. മഹേഷുമായി സിന്ദൂരിക്കുണ്ടായിരുന്ന തർക്കം പരിഹരിക്കാൻ രഹസ്യചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. ഇതിനെല്ലാം പുറമെയാണ് സ്വകാര്യ ഫോട്ടോകൾ ഷെയർ ചെയ്തെന്ന വിവാദം വരുന്നത്.
നേരത്തെ, കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2021-ൽ മൈസൂരുവിന്റെ സമീപ ജില്ലയായ ചാമരാജനഗറിലേക്ക് ഓക്സിജൻ നൽകാതെ സിന്ദൂരി പിടിവാശി കാട്ടിയെന്ന ആരോപണവും ഉയർന്നിരുന്നു.
കർണാടകയിലെ ഏറ്റവും പിന്നാക്ക ജില്ലയായ ചാമരാജനഗറിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 പേർ മരിച്ചപ്പോൾ സിന്ദൂരിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. എന്നാൽ സംഭവത്തിൽ സിന്ദൂരി തെറ്റുകാരിയല്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു.
സിന്ദൂരി – മോഡ്ഗിൽ വാദപ്രതിവാദം വിവാദമായതോടെ തർക്കം ഉദ്യോഗസ്ഥ തലത്തിലുള്ളത് അല്ലെന്നും വ്യക്തിപരമാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.