രണ്ടാം വർഷ എൽഎൽ.ബി പരീക്ഷക്ക് ഹാജരാകാൻ അനുമതി തേടി 2011ലെ ട്രെയിൻ സ്ഫോടന കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഇഹ്തശാം സിദ്ദീഖി നൽകിയ ഹരജി ബോംബെ ഹൈകോടതി തള്ളി. ബുധനാഴ്ചയാണ് ഹരജി ജസ്റ്റിസുമാരായ നിതിൻ സാമ്പ്രെ, രാജേഷ് ലദ്ധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിലെത്തിയത്. വ്യാഴാഴ്ച മുംബൈയിലാണ് പരീക്ഷ.
നാഗ്പുർ ജയിലിൽ കഴിയുന്ന ഇഹ്തശാമിനെ മുംബൈയിൽ എത്തിക്കാനുള്ള പൊലീസ് സംരക്ഷണം ഒരുക്കാൻ പെട്ടെന്ന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ആദ്യം ജയിൽ ഡി.ജി.പിയെ സമീപിക്കാതെയാണ് ഇഹ്തശാം സിദ്ധീഖി കോടതിയെ സമീപിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
നേരത്തെ ഡി.ജി.പിയെ സമീപിച്ചിരുന്നെങ്കിൽ സുരക്ഷ സംവിധാനം ഒരുക്കാൻ കഴിയുമായിരുന്നുവെന്നും കോടതി പറഞ്ഞു. 2014 ലാണ് കോടതിയുടെ അനുമതിയോടെ ഇഹ്തശാം ആദ്യ വർഷ എൽഎൽ.ബി പരീക്ഷ എഴുതിയത്. 2015ൽ വധശിക്ഷ വിധിച്ചതോടെ ഇഹ്തശാമിനെ മുംബൈയിൽനിന്ന് നാഗ്പുർ ജയിലിലേക്ക് മാറ്റി.
അതോടെ, തുടർ പഠനം മുടങ്ങി. ഈ വർഷം പരീക്ഷ എഴുതാൻ തീരുമാനിച്ച ഇഹ്തശാമിന് കോടതി അനുവദിച്ചാൽ ഹാൾടിക്കറ്റ് നൽകുമെന്ന് മുംബൈ സിദ്ധാർഥ് കോളജ് അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 24നാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. എന്നാൽ, ഹരജി കോടതി രജിസ്റ്റർ ചെയ്തത് 31നാണ്. പരിഗണിച്ചത് ബുധനാഴ്ചയും.