കണ്ണൂർ: വീട്ടിലേക്ക് കുഞ്ഞുവാവയുമായി തിരിച്ചുവരുമെന്നാണ് ശ്രീമോൾ കരുതിയത്. കവിളിൽ തലോടി അമ്മ അക്കാര്യം മോളോട് പറയുകയും ചെയ്തു. അമ്മയോടുള്ള സ്നേഹവും കുഞ്ഞുവാവയെ കാണാനുള്ള കൗതുകവും കൊണ്ടാണ് സ്കൂളിൽപോലും പോകാതെ പ്രസവത്തിനായി അമ്മ റീഷ ആശുപത്രിയിൽ പോകുമ്പോൾ ശ്രീപാർവതിയും ഒപ്പംപോയത്.
വാവയുമായി മടങ്ങിവരുന്നതിനെ കുറിച്ചാണ് കാറിലിരുന്ന് ആ ഏഴു വയസ്സുകാരി പറഞ്ഞതത്രയും. പെട്ടെന്നൊരു തീനാളം അമ്മയുടെയും അച്ഛന്റെയും വാത്സല്യവും തലോടലും ഇല്ലാതാക്കിയത് അവൾക്ക് വിശ്വസിക്കാനായില്ല. ‘മോളേ, വേഗം വണ്ടിയിൽനിന്ന് ഇറങ്ങെന്ന്’ അച്ഛൻ പ്രജിത്ത് പറഞ്ഞത് ശ്രീപാർവതിയുടെ ഓർമിയിലുണ്ട്. പിന്നീട് നടന്നതെന്താണെന്നുപോലും മനസ്സിലായില്ല.പ്രിയപ്പെട്ടവരുടെ നിലവിളികൾ മാത്രം ഉള്ളിലുണ്ട്. വെള്ള പുതച്ച് റീഷയും പ്രജിത്തും അവരുടെ പുതിയ വീട്ടുമുറ്റത്ത് കിടന്നപ്പോൾ ജീവിതത്തിൽ തനിച്ചായ ശ്രീപാർവതിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു. ഒരുവർഷം മുമ്പാണ് ഉരുവച്ചാലിലെ തറവാടിനോട് ചേർന്ന് പുതിയ വീടെടുത്ത് പ്രജിത്തും കുടുംബവും താമസം മാറിയത്.