ദമ്പതിമാരുടെ കാർ തടഞ്ഞ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. അടൂർ താഴെ പാലക്കോട്ട് വീട്ടിൽ അശ്വൻ പിള്ള (23) യെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. നേരത്തേ കേസിൽ പ്രധാന പ്രതികൾ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ ശേഷം അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസമാണ് സംഭവം. ലിബിനും ഭാര്യയും കാറിൽ വരുമ്പോൾ ഇൻഫോപാർക്കിനു സമീപം കിൻഫ്ര കവാടത്തിനടുത്ത് എത്തിയപ്പോൾ പിന്നാലെ കാറിലെത്തിയ സംഘം ലിബിന്റെ വാഹനത്തിന് വട്ടംവെച്ചു.
ഭാര്യയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയി. പിന്നീട് ലിബിന്റെ സഹോദരനെയും അച്ഛനെയും വിളിച്ച് മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.