കാണാതായ പതിനൊന്നുകാരിയെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി

0

കാണാതായ പതിനൊന്നുകാരിയെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന മിസ് കോൾ ആണ് പ്രതിയിലേക്ക് എത്തിച്ചത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ട നിലയിലുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിലെ നാംഗ് ലോയിൽ നിന്ന് ഫെബ്രുവരി ഒമ്പതിനാണ് പെൺകുട്ടിയെ കാണാതായത്. 12 ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകിട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കാണാതായ ദിവസം രാവിലെ 11.50-ന് അമ്മയുടെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നു. പക്ഷെ, തിരിച്ചുവിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഈ കോളിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് കൊലപാതകക്കേസിൽ തുമ്പായത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിൽ മാതാപിതാക്കൾ ഇക്കാര്യം പൊലീസിനെ അറിയിച്ചു. ആ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് 21 കാരനായ പ്രതിയിലായിരുന്നു. കുട്ടിയെ കാണാതായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണം രോഹിത് എന്ന പ്രതിയിലേക്കെത്തിച്ചത്. ഫോൺ ട്രാക്ക് ചെയ്ത് അന്വേഷണസംഘം പഞ്ചാബിലും മധ്യപ്രദേശിലും എത്തി. ഒടുവിൽ ഫെബ്രുവരി 21- ന് രോഹിത് പിടിയിലായി. ചോദ്യം ചെയ്യലിനിടെ ഫെബ്രുവരി 9 -ന് കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം കുഴിച്ചിട്ടതായി രോഹിത് കുറ്റസമ്മതം നടത്തി. പശ്ചിമ ഡൽഹിയിലെ മുണ്ഡ്കാ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കുടുംബത്തിലെ നാല് ആൺകുട്ടികൾക്ക് ഏക സഹോദരിയായിരുന്നു മരിച്ച പെൺകുട്ടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പെൺകുട്ടി ലൈംഗികാതിക്രമത്തിന് വിധേയ ആയിരുന്നോ എന്നുള്ളത് മൃതദേഹപരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ എന്നും പൊലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here