നാട്ടിലെ മാന്യന്‍’ നാലര കിലോ കഞ്ചാവുമായി പിടിയില്‍

0


കട്ടപ്പന: വണ്ടന്‍മേട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നാലര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്‌റ്റില്‍. വണ്ടന്‍മേട്ടില്‍ പച്ചക്കറി കട നടത്തുന്ന തമിഴ്‌നാട്‌ കമ്പം മാരിയമ്മന്‍കോവിന്‌ എതിര്‍വശം താമസിക്കുന്ന ചുരുളിചാമി (75), ഇയാള്‍ക്ക്‌ കഞ്ചാവ്‌ വില്‍പനക്കായി എത്തിച്ചു നല്‍കിയിരുന്ന മേലെചിന്നാര്‍ പാറയില്‍ ജോച്ചന്‍ മൈക്കിള്‍ (45) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ജില്ലാ പോലീസ്‌ മേധാവി വി.യു കുര്യാക്കോസിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ. നിഷാദ്‌ മോന്റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ്‌ ടീം അംഗങ്ങളും, വണ്ടന്‍മേട്‌ പോലീസും, കട്ടപ്പന ഡിവൈ.എസ്‌.പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും, സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്‌ പ്രതികള്‍ കുടുങ്ങിയത്‌.
വണ്ടന്‍മേട്‌ ഭാഗങ്ങളില്‍ സ്‌കൂള്‍, കോളജ്‌ കുട്ടികള്‍ ഉള്‍പ്പെടെ കഞ്ചാവിന്‌ അടിമപ്പെടുന്നതായി നിരവധി പരാതികള്‍ പോലീസിന്‌ ലഭിച്ചിരുന്നു. ഇതെ തുടര്‍ന്ന്‌ പ്രദേശത്ത്‌ പോലീസ്‌ പരിശോധന കര്‍ശനമാക്കുകയും ചെയ്‌തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. വണ്ടന്‍മേട്ടില്‍ കുടുംബമായി വാടകയ്‌ക്ക്‌ താമസിച്ചുവന്നിരുന്ന ചുരുളിച്ചാമി പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ്‌ കഞ്ചാവ്‌ വില്‍പന നടത്തിവന്നത്‌. നേരത്തെ ഇയാള്‍ ഹാന്‍സ്‌ കച്ചവടം നടത്തിയതിന്‌ പോലീസിന്റെ പിടിയിലായിരുന്നു.
ചുരുളിച്ചാമിക്ക്‌ കഞ്ചാവ്‌ വില്‍പ്പന നടത്താന്‍ മൊത്തമായി കഞ്ചാവ്‌ നല്‍കിയിരുന്ന ആളാണ്‌ ജോച്ചന്‍. ഇയാള്‍ കമ്പംമെട്ട്‌ ചെക്ക്‌ പോസ്‌റ്റ്‌ വഴിയാണ്‌ സ്‌ഥിരമായി കഞ്ചാവ്‌ കടത്തിയിരുന്നത്‌. നാട്ടിലെ മാന്യനായി നടിച്ചിരുന്ന ഇയാള്‍ സ്വയം ലഹരി ഉപയോഗിക്കാത്ത ആളാണ്‌. കഞ്ചാവ്‌ വിറ്റുകിട്ടുന്ന പണംകൊണ്ട്‌ ന്യൂസിലാന്‍ഡില്‍ പോയി സ്‌ഥിര താമസം ആക്കുവാനാണ്‌ ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്‌.
ഇയാള്‍ക്ക്‌ കഞ്ചാവ്‌ ലഭിക്കുന്നതിന്റെ ഉറവിടം അന്വേഷിക്കുമെന്ന്‌ കട്ടപ്പന ഡിവൈ.എസ്‌.പി വി.എ. നിഷാദ്‌ മോന്‍ അറിയിച്ചു.
കമ്പംമെട്ട്‌ ഐ.പി. എസ്‌.ച്ച്‌.ഒ വി.എസ്‌. അനില്‍കുമാര്‍, വണ്ടന്‍മേട്‌ എസ്‌.ഐമാരായ ജയചന്ദ്രന്‍ നായര്‍, പി.വി. മഹേഷ്‌, എസ്‌.സി.പി.ഒ ബാബുരാജ്‌, സി.പി.ഒ സതീഷ്‌ കുമാര്‍, വുമന്‍ സി.പി.ഒമാരായ വീണ, സൗമ്യ മോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here