മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്‌ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറത്ത് നിന്നുള്ള അഗ്‌നി രക്ഷസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷപ്രവർത്തനത്തിന് തടസമായി. രണ്ടുമണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അഹദിനെ രക്ഷപ്പെടുത്തിയത്. അലി അക്‌ബറിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അഹദിന്റെ ആരോഗ്യനിലയിൽ കാര്യമായ പ്രശനങ്ങളില്ലെന്നാണ് വിവരം. പുറത്തെത്തിച്ചപ്പോൾ ഇയാൾ സംസാരിക്കുന്നുണ്ടായിരുന്നു. കാലിന് പരുക്കുണ്ട്.
കുർബാനക്ക് സമീപം നിർമ്മാണം നടക്കുന്ന വീട്ടിൽ ആറംഗ സംഘമാണ് കിണർ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നത്. രണ്ടു തൊഴിലാളികൾ കിണറിന് അകത്തും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. കിണർ നിർമ്മാണം ആരംഭിച്ച് ഒന്നര മണിക്കൂറിനു ശേഷം മണ്ണിടിയുകയും ഇരുവരും കിണറ്റിൽ അകപ്പെടുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു കോട്ടക്കൽ പൊലീസും മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽനിന്നുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു
ഏകദേശം 25 കോൽ താഴ്ചയുള്ള കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്താണ് അഹദിനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം രണ്ടു മണിക്കൂറിലധികമായി പുരോഗമിക്കുകയാണ്. ഒരു മാസക്കാലമായി കിണറിന്റെ നിർമ്മാണ പ്രവൃത്തികൾ നടന്നുവരികയായിരുന്നു. ഇതിനിടെ ഒരുതവണ പോലും മണ്ണിടിഞ്ഞിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു