തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതലൈനിൽ നിന്നു ഷോക്കേറ്റു യുവാവ് മരിച്ച സംഭവത്തിൽ മരിച്ചയാളെ പ്രതിയാക്കി മനുഷ്യാവകാശ കമ്മിഷനു കെഎസ്ഇബിയുടെ റിപ്പോർട്ട്. കഴിഞ്ഞ ഡിസംബർ 2നു വള്ളക്കടവിൽ മ്ലാമല ചാത്തനാട്ട് വീട്ടിൽ സാലിമോൻ (48) മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പൊതുപ്രവർത്തൻ എം.എം.ജോർജ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കെഎസ്ഇബി നൽകിയ വിശദീകരണ റിപ്പോർട്ടിലാണു കരാർ തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഉയരം കൂടിയ ഇരുമ്പ് ഏണി എച്ച്ടി വൈദ്യുതപോസ്റ്റിനു മുകളിൽ ഉയർത്തിയതാണ് അപകടം ഉണ്ടാകാൻ കാരണം എന്നും പറയുന്നു. സംഭവസമയത്ത് എച്ച്ടി ലൈൻ ഓഫ് ചെയ്തിരുന്നില്ലെന്നും എച്ച്ടിയുടെ ഒരു ലൈൻ വൈദ്യുതി പ്രവഹിച്ച പോസ്റ്റിനു മുകളിൽ ബന്ധിപ്പിച്ചിരുന്നതായും ഇതേ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്.