രാജ്യത്തെ അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും. എംജി റോഡ് മുതൽ കുണ്ടന്നൂർ വരെയുള്ള പ്രദേശമാണ് അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയത്.
കേരളത്തിന് പുറമേ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പത്ത് സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലകളായി തെരഞ്ഞെടുത്തിരിക്കുന്നത്. മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഔദ്യോഗിക സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. കൊച്ചിയിലെ പതിനൊന്ന് ഇടങ്ങളാണ് സുരക്ഷാമേഖലയിൽ ഉള്ളത്.
കൊച്ചി നേവൽ ബേസ്, ഷിപ്പ് യാർഡ്, കണ്ടെയ്‌നർ സ്‌റ്റേഷൻ, നേവൽ ജെട്ടി, റോറോ ജെട്ടി, നേവൽ എയർപോർട്ട് എന്നിങ്ങനെയുള്ള പ്രദേശങ്ങളാണ് അതീവസുരക്ഷാമേഖലയിൽ. ഈ പ്രദേശങ്ങൾ ഇനി മുതൽ കർശന നിരീക്ഷണത്തിന്റെ പരിധിയിലാണ്. സുരക്ഷാമേഖലയിലുള്ള പ്രദേശങ്ങളുടെ വിവരങ്ങൾ പങ്കു വയ്ക്കുന്നതിനടക്കം ഇനി മുതൽ വിലക്കുണ്ടായേക്കും. പ്രതിഷേധങ്ങൾ, ചിത്രീകരണങ്ങൾ എന്നിവയൊക്കെ പ്രദേശത്ത് വിലക്കാനുള്ള സാധ്യതയും ഉണ്ട്.