തിയറ്ററിലിരുന്ന് ഒരു സിനിമ കാണുന്ന അനുഭൂതിയല്ല മറിച്ച് പൂരപ്പറമ്പിലെ ‘വെടിക്കെട്ട്’ കണ്ടാസ്വധിച്ച നിർവൃതിയാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
കെ എസ് ഈ ബി ലൈൻമാൻ കല്യാണത്തലേന്ന് ഒരു ഗ്രാമത്തിലെ കറന്റ് നന്നാക്കാനെത്തുന്നു, അയാളുടെ മുഖത്ത് പ്രകടമായ വിമുഖത, പോസ്റ്റിൽ നിന്നിറങ്ങിയ അയാൾ ചായ നിഷേധിക്കുന്നു, കൂടെ വന്ന ലൈൻമാനോട് ഇവിടുന്നു ചായ കുടിക്കുന്നത് മോശമാണെന്ന് പതുക്കെ പറയുന്നു… ‘വെടിക്കെട്ടിലെ’ ഈ രംഗം വളരെ സ്വഭാവികമായാണ് സിനിമയിൽ വന്ന് പോകുന്നത്. ബലം പിടിച്ച് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാതെ, അതിനു വേണ്ടിയെന്ന് പ്രകടമായി തോന്നാതെ സിനിമയിൽ ആ സീൻ വന്ന് പോകുന്നു. കേരളത്തിലെ ശരാശരി മധ്യവർത്തി ജീവിതത്തിലൊരിക്കലെങ്കിലും കാണേണ്ടി വന്ന കാഴ്ച സ്വഭാവികതയോടെ ഒരു പോപ്പുലർ സിനിമയിൽ വന്നു പോകുന്നു. ഇങ്ങനെ കുറെയധികം നിത്യജീവിത കാഴ്ചകളുടെ, സൂക്ഷ്മമായ നിരീക്ഷണത്തിന്റെ ഒക്കെ കാഴ്ചകൾ ‘വെടിക്കെട്ടിൽ’ വന്നു പോയ്കൊണ്ടേ ഇരിക്കുന്നു. നിത്യ ജീവിത കാഴ്ചകളിലൂടെ സിനിമ ചിലപ്പോഴൊക്കെ പ്രേക്ഷകർക്ക് വേറിട്ട ഒരനുഭവവും തരുന്നു.
ഹാസ്യമാണ് മലയാള ജനപ്രിയ സിനിമയുടെ ആത്മാവ് എന്നുറച്ച് വിശ്വസിക്കുന്നവർ ഒരുപാടുണ്ട്. 80 കളുടെ മധ്യകാലം മുതൽ 2000 ത്തിന്റെ തുടക്കം വരെ സ്‌ക്രീനിൽ കണ്ട, ഹാസ്യത്തിലൂടെയുള്ള സാധാരണ മലയാളി ജീവിത അവതരണം ഇവിടെ വളരെയധികം ആസ്വദിക്കപ്പെട്ട, ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. മലയാള സിനിമയുടെ പല സുവർണ കാലങ്ങളിൽ ഏറ്റവും ശക്തമായ ഒന്നായി ഈ കാലത്തെ അടയാളപ്പെടുത്തുന്ന പഠനങ്ങൾ വന്നിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകൾക്കും, താരങ്ങൾക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും വലിയ ഡിമാൻഡ് ഉണ്ടാക്കിയ കാലം കൂടിയാണിത്. ഹാസ്യത്തെയും ആ കാലത്തെയും എത്ര തന്നെ പ്രശ്നവത്കരിച്ചാലും മലയാളി ജീവിതത്തിന്റെ പരിഛേദങ്ങൾ ആ സിനിമകളിൽ കാണാമായിരുന്നു.
ആ കാലത്തിന്റെ തുടർച്ചയിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും തിരക്കഥകളെയും അഭിനയത്തെയും കാണുന്നവരുണ്ട്. എവിടെയൊക്കെയോ ആ കാലത്തിന്റെ തുടർച്ച ചെറുതായെങ്കിലും അവരുടെ സിനിമകളിൽ തെളിഞ്ഞു കാണുകയും ചെയ്യുന്നുണ്ടായിരുന്നു. ആ തുടർച്ചയാണ് അവരുടെ കന്നി സംവിധാന സംരംഭം കൂടിയായ ‘വെടിക്കെട്ടി’നേയും ചുറ്റിപ്പറ്റിയുണ്ടായിരുന്നത്.
വെടിക്കെട്ട്’ എന്ന പേര് കേട്ടപ്പോൾ അമ്പലവും പൂരവും ഉത്സവവുമൊക്കെ ആയിരിക്കും ചിത്രത്തിന്റെ പശ്ചാത്തലം എന്ന് ധരിച്ചിരുന്നെങ്കിലും സിനിമ കണ്ടുതുടങ്ങിയപ്പോൾ മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് കടവുകളിൽ താമസിക്കുന്ന മനുഷ്യരെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നെതെന്ന് അറിയാൻ സാധിച്ചു. കൂടുതൽ പറഞ്ഞ് സ്പോയിലറാക്കുന്നില്ല. എന്നാൽ ചില കാര്യങ്ങൾ പറയാതിരിക്കാനും വയ്യ. അക്കാരണത്താൽ കഥയിലേക്ക് കടക്കാതെ കഥയെ കുറിച്ച് പറയാം.
ജിത്തു, ഷിമിലി, ഷിബൂട്ടൻ, അമ്പാടി ഇവരിലൂടെയാണ് സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഷിമിലിയും ഷിബൂട്ടനും സഹോദരി സഹോദരന്മാരാണ്. ജിത്തുവിന്റെ ചങ്കും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് അമ്പാടി. ഷിമിലിയോടുള്ള ജിത്തുവിന്റെ പ്രണയമാണ് ഇതിവൃത്തം. ആദ്യമേ ഒരു കാര്യം പറയാം, പ്രണയത്തേയും പ്രണയിക്കുന്നവരെയും ഒരിക്കലും നിസ്സാരമായി കാണരുത്. അവരുടെ ഹൃദയത്തിന്റെ ചൂട് എതിർക്കാൻ വരുന്നവർക്ക് അളക്കാനായെന്ന് വരില്ല. അനിയത്തിയെ ഒരുത്തൻ തൊട്ടാൻ ആങ്ങള ചോദിക്കാനെത്തും. ഇടിച്ച് ഇഞ്ചിപ്പരിവാക്കി ഇടേം ചെയ്യും. പക്ഷെ പ്രണയിക്കുന്നവരുടെ മനസ്സിനെ കടിഞ്ഞാണിട്ട് വലിക്കാൻ പതിനെട്ടല്ല അതിനപ്പുറത്തേക്കുള്ള അടവ് പയറ്റിയിട്ടും കാര്യമില്ല, തോറ്റുപോവും.
മഞ്ഞപ്ര, കറുങ്കോട്ട എന്നീ രണ്ട് കടവുകളിൽ താമസിക്കുന്ന മനുഷ്യരെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നെതെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ. ഒരു കടവിനപ്പുറവും ഇപ്പുറവുമുള്ള രണ്ട് സ്ഥലങ്ങളാണ് ഈ മഞ്ഞപ്രയും കറുങ്കോട്ടയും. പ്രശ്നമെന്താന്നാൽ മഞ്ഞപ്രക്കാരും കറുങ്കോട്ടക്കാരും അത്ര നല്ല രസത്തിലല്ല. നേരിൽ കണ്ടാൽ കടിച്ചുകീറാൻ ഒരവസരം കാത്തിരിക്കുന്നവരാണ്.
പ്രണയത്തോടൊപ്പം കാരിമുള്ളിന്റെ ഉറപ്പുള്ള സൗഹൃദവും സുഹൃത്തുക്കളേയും ചിത്രത്തിൽ കാണാം. വെടിക്കെട്ടിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം അതാണ്. അമ്പാടിക്കും ജിത്തുവിനും ഇടയിലെ ആത്മബന്ധം പ്രേക്ഷകർക്ക് അളക്കാൻ കഴിയില്ല. പ്രണയമാണ് ഇതിവൃത്തമെങ്കിലും പ്രമേയത്തിലേക്ക് കടക്കുമ്പോൾ നിറം, ജാതി, മതം, ദൈവം, അഹന്ത, ആർത്തി, ആവേശം, നിസ്സഹായത തുടങ്ങി എണ്ണിയാലൊതുങ്ങാത്ത മനുഷ്യന്റെ വിവിധ ഷേഡുകൾ തുറന്നുകാണിക്കുന്ന ഒരു സിനിമയാണ് ‘വെടിക്കെട്ട്’ എന്ന് പറയാൻ സാധിക്കും.
എറണാകുളത്തെ എളങ്ങുന്നപ്പുഴ പൂക്കാട് ശ്രീ ഭഗവതി ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇത്രയേറെ ഗ്രാമീണത തുളുമ്പുന്നൊരിടം എറണാകുളത്തുണ്ട് എന്നത് ‘വെടിക്കെട്ട്’ കാണുന്നേരം പ്രേക്ഷകരെ അതിശയിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സാഹചര്യത്തിന് അനിയോജ്യമായി തന്നെ പ്ലേസ് ചെയ്തിട്ടുണ്ട്. വരികൾ അർത്ഥവത്താണ്, ഈണം ഇമ്പം പകരുന്നതാണ്. ആക്ഷൻ രംഗങ്ങളും ആവേശം പകരുന്നതാണ്.
ആദ്യപകുതി കാണുന്നേരം പ്രണയമാണ് പ്രധാനമെന്ന് തോന്നും. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തിലേക്ക് കടക്കുന്നേരം ഇമോഷണൽ രംഗങ്ങളോടൊപ്പം പ്രേക്ഷകരെ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിപ്പിച്ച് മികച്ച ട്വിസ്റ്റുകളോടെ കഥയിൽ വഴിതിരിവ് വരുത്താൻ തിരക്കഥാകൃത്തുക്കൾക്ക് സാധിച്ചിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ കണ്ണ് നിറയാതെ കാണാനാവില്ല എന്ന് ഉറപ്പിച്ച് പറയാം.
ഒരുപിടി പുതുമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് ‘വെടിക്കെട്ട്’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചവരുടെ അമ്പരപ്പിക്കുന്ന പ്രകടം സിനിമയെ മികച്ചതാക്കുന്നു. വേറിട്ട പ്രൊമോഷൻ രീതികളാൽ റിലീസിന് മുന്നേ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് ‘വെടിക്കെട്ട്’. പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രോഗ്രാമുകളെല്ലാം വ്യത്യസ്ത പുലർത്തിയിട്ടുണ്ട്. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ആടിയും പാടിയുമാണ് വിഷ്ണുവും ബിബിനും തങ്ങളുടെ സ്വപ്നചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.