തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിന് ആശുപത്രി രേഖകളടക്കം ഉപയോഗിക്കപ്പെട്ടു എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നിൽ ആരെല്ലാം ഉള്ളത് എന്നെല്ലാം പരിശോധിക്കണം എന്നെല്ലാം മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസിന്‍റെ അന്വേഷണവും ഇതിന്‍റെ ഭാഗമായി കൃത്യമായി നടക്കണം -മന്ത്രി പറഞ്ഞു.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ സൂപ്രണ്ട് ഓഫിസിലെ താൽക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസി. എ. അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും സീല്‍ പതിപ്പിച്ചതും ഐ.പി നമ്പര്‍ സംഘടിപ്പിച്ചതുമെല്ലാം അനില്‍കുമാറാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. എന്നാൽ, വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയത് മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണെന്നാണ് അനിൽ കുമാർ പറയുന്നത്.