അയാൾ എല്ലാ പ്രഫഷനൽ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദർ; ഈ മാഫിയയെ ഞങ്ങൾ നിലംപരിശാക്കും’ തുറന്നടിച്ച് യോഗി; ക്രിമിനലുകൾ നിങ്ങളുടേതാണെന്ന് അഖിലേഷ്; സഭാ സമ്മേളനത്തിനിടെ വാക് പോര്

0

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭ സമ്മേളനത്തിനിടെ പരസ്പരം കൊമ്പുകോർത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും. പ്രയാഗ്രാജിൽ എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനസാക്ഷിയെ പട്ടാപ്പകൽ നടുറോഡിൽ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട് സഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര് നടന്നത്.

ബിഎസ്‌പി എംഎൽഎ രാജു പാലിനെ 2005ൽ വെടിവച്ചു കൊന്ന കേസിലെ പ്രധാനസാക്ഷിയായ ഉമേഷ് പാലിനെയാണ് അജ്ഞാതൻ വെടിവച്ചു കൊന്നത്. കേസിൽ മുൻ ലോക്സഭാംഗവും ഇപ്പോൾ ഗുജറാത്തിൽ ജയിൽശിക്ഷ അനുഭവിക്കുന്ന അധോലോകത്തലവനുമായ അത്തിഫ് അഹമ്മദാണ് പ്രധാനപ്രതി.

”അത്തിഫ് അഹമ്മദ് സമാജ്വാദി പാർട്ടി വളർത്തിയെടുത്ത മാഫിയയുടെ ഭാഗമാണ്. ഞങ്ങൾ അതിന്റെ നട്ടെല്ല് തകർക്കാൻ മാത്രമാണ് പ്രവർത്തിച്ചതെന്നത് ശരിയല്ലേ?.” സമാജ്വാദി പാർട്ടി നേതാവായ അഖിലേഷിനെ വിരൽചൂണ്ടി യോഗി ആദിത്യനാഥ് ചോദിച്ചു. ”സ്പീക്കർ സർ, അയാൾ എല്ലാ പ്രഫഷനൽ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദറാണ്. ഞാൻ ഇന്ന് ഈ സഭയിൽ പറയുന്നു, ഈ മാഫിയയെ ഞങ്ങൾ നിലംപരിശാക്കും.” യോഗി ആദിത്യനാഥ് പൊട്ടിത്തെറിച്ചു.

यूपी विधानसभा में योगी आदित्यनाथ का आक्रामक रूप

उमेश पाल हत्याकांड पर जबरदस्त हंगामा हो गया है., योगी आदित्यनाथ ने कहा माफिया को मिट्टी में मिला दूंगा, जिस माफिया ने हत्या करवाई उसे समाजवादी पार्टी ने बनाया है।#Prayagraj #YogiAdityanath #umeshpal #AkhileshYadav pic.twitter.com/iCif7PP2cq

— Raja Pal (@Rraja_pal) February 25, 2023
സഭ ബഹളത്തിൽ മുങ്ങിയപ്പോൾ, ”ക്രിമിനലുകൾ നിങ്ങളുടേതാണ്” എന്നു പറഞ്ഞ് അഖിലേഷ് യാദവ് തിരിച്ചടിച്ചു. ‘രാമരാജ്യ’ത്തിൽ സംസ്ഥാനത്തെ പൊലീസ് സമ്പൂർണ പരാജയമാണെന്നും അഖിലേഷ് ആവർത്തിച്ചു.

”പട്ടാപ്പകൽ വെടിവയ്പ് നടക്കുന്നു, ബോംബുകൾ എറിയുന്നു, ഒരു സാക്ഷി കൊല്ലപ്പെടുന്നു. പൊലീസ് എന്താണ് ചെയ്യുന്നത്? സർക്കാർ എന്താണ് ചെയ്യുന്നത്? ഇരട്ട എഞ്ചിനുകൾ എവിടെ? ഇതെന്താ സിനിമാ ഷൂട്ടിങ്ങാണോ” അഖിലേഷ് യാദവ് പരിഹസിച്ചു.

അന്തരിച്ച സമാജ്വാദി പാർട്ടി നേതാവും അഖിലേഷിന്റെ പിതാവുമായ മുലായം സിങ്ങ് യാദവിനെയും യോഗി ആദിത്യനാഥ് ചർച്ചക്കിടെ പരാമർശിച്ചു. ‘നിങ്ങൾ ലജ്ജിക്കണം, നിങ്ങളുടെ പിതാവിനെപ്പോലും ബഹുമാനിക്കാൻ നിങ്ങൾക്ക് അറിയില്ല.” മുലായവും അഖിലേഷും തമ്മിലുണ്ടായിരുന്ന ഭിന്നത സൂചിപ്പിച്ച് യോഗി പറഞ്ഞു. എന്നാൽ ബിഎസ്‌പിയുമായി ബിജെപി അടുക്കുന്നതിന്റെ സൂചനയാണ് കൊലപാതക കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയതിലൂടെ പുറത്തുവരുന്നതെന്ന് അഖിലേഷ് തിരിച്ചടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here