പിണറായി സർക്കാറിന്റെ കാലത്ത് വയനാട്ടിൽ ആകെ വിതരണം ചെയ്തത് 4685 പട്ടയങ്ങൾ

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നാളിതുവരെ വയനാട് ജില്ലയിൽ 4685 പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ.

ഇക്കാലയളവിൽ വിവിധ ലാൻഡ് ട്രൈബുണലുകളിൽ നിന്ന് 3851 പട്ടയങ്ങളും നിക്ഷിപ്ത വനഭൂമിയിൽ 604 പട്ടയങ്ങളും വനാവകാശ നിയമ പ്രകാരം 230 കൈവശരേഖകളും ഉൾപ്പെടെ വിതരണം ചെയ്തു.

ഇതിൽ 391 പട്ടയങ്ങളും വനാവകാശ നിയമ പ്രകാരമുള്ള 230 കൈവശ രേഖകളും നിക്ഷിപ്ത വനഭൂമിക്ക് കൈവശ രേഖ നൽകിയത് പ്രകാരമുള്ള 604 കൈവശ രേഖകളും വിതരണം ചെയ്തിരിക്കുന്നത് പട്ടിക വർഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ്. ലാൻഡ് ട്രിബ്യൂണലുകളിൽ നിന്നും വിതരണം ക്രയസർട്ടിഫിക്കറ്റുകളുടെ ജാതി തിരിച്ചുള്ള കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. .

പട്ടയ മേളകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉൾപ്പെടുത്താനായി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി. വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മലയോര ആദിവാസി വിഭാഗത്തിൽപെടുന്നവർക്ക് പട്ടയം സമയബന്ധിതമായി നൽകുന്നതിന് വേണ്ടി സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീഡിയർ തയാറാക്കി. മിഷൻ മോദിൽ നടപടികൾ പൂർത്തീകരിച്ച് പട്ടയം നൽകുന്നതിനാണ് തീരുമാനം.
ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കും. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ഭേദഗതി വരുത്താൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറു കണക്കിന് ഭൂമി കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ല. ഇടുക്കിയിലെ ജനങ്ങൾക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്ക് ആകെ ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് മന്ത്രി വ്യക്തമാക്കി.

മറ്റുവകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നൽകാൻ ആകുമോ എന്ന് പരിശോധിക്കുകയാണ്. 1977 മുന്നേ കുടിയേറി പാർത്തവർക്കായി പട്ടയം ലഭ്യമാക്കുന്നതിന് വനംവകുപ്പുമായി യോജിച്ച് തീരുമാനമെടുക്കും. സാമൂഹ്യ സാഹചര്യങ്ങളുടെ ഭാഗമായാണ് പതിച്ചു നൽകുന്ന ഭൂമിയിൽ മറ്റു പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് സർക്കാർ മനസിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here