ബി.എസ്.എൻ.എൽ. എൻജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പു കേസ്: പ്രതികളെ സർക്കാർ സംരക്ഷിക്കുന്നെന്ന വിമർശനം നിയമസഭയിൽ എത്തിയതിന് പിന്നാലെ 44.15 കോടി തട്ടിയ കേസിൽ സെക്രട്ടറി അറസ്റ്റിൽ; മുൻ പോസ്റ്റ് ഡിവിഷണൽ എൻജിനീയർ കെ.വി.പ്രദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

0

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടിൽ ഒടുവിൽ സർക്കാർ നടപടി. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു എന്ന വിമർശനം ഉയർന്നതിന് പിന്നാലെ പൊലീസ്‌കേസിലെ പ്രതിയെ അറസ്റ്രു ചെയത്ു. ബി.എസ്.എൻ.എൽ. എൻജിനിയേഴ്സ് സഹകരണസംഘത്തിൽ 1255 പേരുടെ 44.15 കോടി രൂപയുടെ നിക്ഷേപം തിരിമറി നടത്തിയെന്ന കേസിൽ, സംഘം സെക്രട്ടറിയാണ് അറസ്റ്റിലായത്.

ബി.എസ്.എൻ.എൽ. മുൻ പോസ്റ്റ് ഡിവിഷണൽ എൻജിനിയർ കെ.വി.പ്രദീപിനെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റു ചെയ്തത്. പ്രദീപിനെ പിന്നീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. 2012 മുതൽ 2017 വരെ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും 2017 മുതൽ 2022 വരെ സെക്രട്ടറിയുമായിരുന്നു പ്രദീപ്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന വഞ്ചിയൂർ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം.

വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ സംഘം പ്രസിഡന്റ് ഗോപിനാഥൻ, ക്ലാർക്ക് രാജീവ് മറ്റു ഭരണസമിതിയംഗങ്ങൾ എന്നിവരാണ് പ്രതികൾ. എന്നാൽ ഗോപിനാഥിനെയും രാജീവിനെയും ഇതുവരെയും അറസ്റ്റു ചെയ്യാനായിട്ടില്ല. ഗോപിനാഥന്റെയും രാജീവിന്റെയും പേരിലും ബന്ധുക്കളുടെ പേരിലുമുള്ള 14 വസ്തുവകകൾ ആദ്യഘട്ടത്തിൽ കണ്ടുകെട്ടിയിരുന്നു. ആറു വസ്തുക്കൾ ഉടൻ സഹകരണവകുപ്പ് കണ്ടുകെട്ടും. പ്രതികളുടെ പേരിലുള്ള കൂടുതൽ വസ്തുക്കൾ കണ്ടെത്തിയതായാണ് സൂചന. സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസംഘം ബാങ്കുകളിൽനിന്നു സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു തുടങ്ങി. പത്ത് ബാങ്കുകളിലാണ് സംഘത്തിന് അക്കൗണ്ടുള്ളത്.

തിരുവനന്തപുരം വഞ്ചിയൂർ ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. രജിസ്‌ട്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ നിക്ഷേപതട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടത്തിയായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്നും സ്ഥിരനിക്ഷേപമായി കൈപ്പറ്റിയ തുകകൾ വ്യാജ രജിസ്റ്ററിൽ രേഖപ്പെടുത്തി വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ.

സഹകരണ സംഘം രജിസ്ട്രാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ തുടർന്ന് വ്യാജരേഖ ചമച്ച് പണാപഹരണം നടത്തിയത് സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 408, 409, 420, 477എ, 34 വകുപ്പുകൾ പ്രകാരം വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം നം.1266/2022 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

92.73 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തിയിട്ടുണ്ട്. സംഘത്തിന്റെ പ്രസിഡന്റ്, ഓണററി സെക്രട്ടറി, ഒരു ജീവനക്കാരൻ എന്നിവർക്ക് പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസിന്റെ അന്വേഷണം കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ 2 ഡിവൈഎസ്‌പിമാർ, 3 ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ 13 പേരടങ്ങുന്ന പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തുക.

കേസിലെ പ്രതികളുടെ വസ്തുവകകളുടെ ക്രയവിക്രയം തടയണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്കും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികളുടെ പേരിൽ ദേശസാൽകൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും മറ്റുമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply