പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ പ്രതികളാക്കപ്പെട്ടവരുടെ വസ്തുവകകൾ സർക്കാർ ജപ്തിചെയ്തിരുന്നു

0

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ പ്രതികളാക്കപ്പെട്ടവരുടെ വസ്തുവകകൾ സർക്കാർ ജപ്തിചെയ്തിരുന്നു. ഈ കേസിലെ തുടർനടപടികളിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. ഹർത്താലിൽ സംഭവിച്ച നഷ്ടത്തേക്കാൾ ആറിരട്ടിയോളം വസ്തുവകകളാണ് സർക്കാർ ജപ്തി ചെയ്തികിക്കുന്നത്.

സെപ്റ്റബർ 23-നു നടന്ന മിന്നൽ ഹർത്താലിൽ കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാൽ, കോടതിയുത്തരവിനെത്തുടർന്ന് 28,72,35,342 രൂപയുടെ വസ്തുവകകളാണു കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ വസ്തുക്കൾ സാധാരണ മൂന്നുമാസത്തിനുശേഷമാണു ലേലംചെയ്യുക. അതനുസരിച്ചുള്ള നടപടിയിലേക്കു സർക്കാർ നീങ്ങിത്തുടങ്ങി. കോടതി വേഗത്തിലാക്കാൻ നിർദേശിച്ചാൽ ലേലം ഉടൻ നടത്തും. സർക്കാർ രൂപവത്കരിച്ച ക്ലെയിം കമ്മിഷൻ നഷ്ടപരിഹാരം നൽകുന്നതിനുള്ള നോട്ടീസ് നൽകിത്തുടങ്ങി.

അതേസമയം നഷ്ടപരിഹാരമായ അഞ്ച് കോടി സ്വീകരച്ച ശേഷം മറ്റു വസ്തുക്കൾ തിരികെ നല്കാനും സാധ്യതയുണ്ട്. ദേശീയ നേതാക്കളെ എൻ.ഐ.എ. അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചാണ് പി.എഫ്.ഐ. മിന്നൽ ഹർത്താൽ നടത്തിയത്. പൊതുമുതൽ നശിപ്പിച്ചതിനു നേതാക്കളിൽനിന്നു നഷ്ടപരിഹാരമീടാക്കാൻ സെപ്റ്റംബർ 29-നു ഹൈക്കോടതി ഉത്തരവിട്ടു. വസ്തുവകകൾ കണ്ടുകെട്ടുന്നതു വൈകിയപ്പോൾ സർക്കാരിനെ കോടതി വിമർശിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ 206 വസ്തുവകകൾ ജപ്തിചെയ്തത്.

എന്നാൽ, അതിൽ ആ സംഘടനക്കാരുടേതു മാത്രമല്ലെന്ന പരാതിയുയർന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിമാരും കളക്ടർമാരും പരിശോധിച്ച് 49 പേരെ ഒഴിവാക്കി. കൂടുതലും മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലാണ്. ബാക്കി 160 പേരുടെ വസ്തുവകകളുടെ മൂല്യമാണു നിശ്ചയിച്ചത്. അതനുസരിച്ചാണ് 28.72 കോടിയിലധികം രൂപയുടെ മൂല്യമുണ്ടെന്നു കണ്ടെത്തിയത്.

അതേസമയം മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച് സംസ്ഥാനത്ത് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗും നേരത്തെ രംഗത്തുവന്നിരുന്നു. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സർക്കാർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ലീഗ് നേതാവ് കെ എം ഷാജി ആരോപിച്ചിരുന്നു.

കണ്ടുകെട്ടിയ വസ്തുക്കളുടെ എണ്ണവും മൂല്യവും ജില്ലതിരിച്ച്

ജില്ല വസ്തുക്കളുടെ എണ്ണം ജില്ല

തിരുവനന്തപുരം 5 75,15,411

കൊല്ലം 1 79,38,864

പത്തനംതിട്ട 6 82,38,377

ആലപ്പുഴ 5 69,30,972

കോട്ടയം 4 1,38,72,648

ഇടുക്കി 6 1,27,76,983

എറണാകുളം 5 1,64,73,079

തൃശ്ശൂർ 18 1,14,59,318

പാലക്കാട് 22 5,12,67,277

മലപ്പുറം-53 7,53,00,000

കോഴിക്കോട് 10 1,16,75,257

വയനാട് 11 1,79,09,111

കണ്ണൂർ 8 2,94,30,811

കാസർകോട് 6 1,64,47,234

LEAVE A REPLY

Please enter your comment!
Please enter your name here