എം ശിവശങ്കർ അറസ്റ്റിലായതതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്

0

ലൈഫ് മിഷൻ ഭവനപദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതതിന് പിന്നാലെ പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയർത്തിയ നുണകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണെന്ന് കെ സുധാകരൻ എംപി പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നല്കിയ അപ്പീൽ പിൻവലിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല- സുധാകരൻ പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തുചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, സ്വർണക്കടത്ത് എന്നിവയിൽ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കേസുകളിൽ 98 ദിവസം ജയിലിൽ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സർവീസിൽ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെ വിരമിക്കാനും ഉദ്യോഗസ്ഥർക്ക് രചന നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധന കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്തുതിച്ചും പുസ്തകം എഴുതാനും അവസരം നല്കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണ്- കെ സുധാകരൻ ആരോപിക്കുന്നു.

ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുമ്പ് വിജിലൻസ് നടത്തിയ അന്വേഷണത്തെ സർക്കാർ അട്ടിമറിച്ചു. ചില നിർണായക കണ്ടെത്തലുകൾ നടത്തിയതിനെ തുടർന്ന് അന്വേഷണസംഘത്തെ പിരിച്ചുവിട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സിബിഐ എത്തുന്നതിനുമുമ്പേ തിടുക്കത്തിൽ വിജിലൻസ് റെയ്ഡ് നടത്തി രേഖകളെല്ലാം പിടിച്ചെടുത്തത് വൻവിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിലും മുഖ്യമന്ത്രിക്ക് വിദേശത്തേക്കു കൊടുത്തുവിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടു.

കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാൻ യുഎഇ റെഡ്ക്രസന്റ് വഴി ലഭിച്ച പണത്തിൽ നിന്ന് കോടികളാണ് ഉന്നതരടക്കം പലർക്കും പങ്കുവച്ചത്. ഇതു സംബന്ധിച്ച സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ലക്ഷങ്ങൾ മുടക്കി മുൻനിര അഭിഭാഷകരെ നിയോഗിച്ചു. കോഴപ്പണം ഡോളറാക്കി കടത്തിയതിനാൽ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരേ സർക്കാർ രംഗത്തുവന്നു.

സിബിഐ അന്വേഷണം കൂടി നടത്തിയാൽ മാത്രമേ സത്യം പുറത്തുവരുകയുള്ളു എന്നതാണ് വാസ്തവം. സിപിഎം ബിജെപി ധാരണ നിലനില്ക്കുന്നതിനാലാണ് സിബിഐ അന്വേഷണം തടസപ്പെട്ടതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിലെ 2.18 ഏക്കറിൽ 500 ചതുരശ്രയടിയുള്ള 140 അപ്പാർട്ടുമെന്റുകൾ നിർമ്മിക്കാനുള്ള പദ്ധതിയിൽ നടന്ന വൻ അഴിമതിക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നയിച്ച അവിടത്തെ മുൻഎംഎൽഎ അനിൽ അക്കരയെ അഭിനന്ദിക്കുന്നതായും സുധാകരൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here