റിമാൻഡ് ചെയ്തുവെന്ന കേട്ട് മർദനക്കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി

0

റിമാൻഡ് ചെയ്തുവെന്ന കേട്ട് മർദനക്കേസ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പോരുവഴി എടക്കാട് കല്ലുംപുറത്ത് വീട്ടിൽ എസ്. നിഖിൽ (27) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. രാത്രി എട്ടരയോടെ സ്വന്തം വീട്ടിൽ നിന്ന് ഇയാളെ പൊലീസ് കണ്ടെത്തി.

ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായ പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഏനാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത മർദന കേസിലെ പ്രതിയാണ് നിഖിൽ. കടമ്പനാട് സ്‌കൂളിൽ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിലിട്ട് മർദിച്ച സംഘത്തിൽ ഇയാളുമുണ്ടായിരുന്നു. കേസിൽ ഒളിവിലായിരുന്ന നിഖിൽ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് പൊലീസ് ഇൻസ്പെക്ടർക്ക് മുൻപാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിൻ പ്രകാരം നിഖിൽ ഏനാത്ത് സ്റ്റേഷനിൽ ഇന്നലെ ഹാജരായി. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ട് നാലിന് അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

റിമാൻഡ് ചെയ്യുകയാണെന്നും തിങ്കളാഴ്ച ജാമ്യം പരിഗണിക്കാമെന്നും മജിസ്ട്രേറ്റ് അറിയിച്ചതോടെ നിഖിൽ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നിഖിലിന്റെ മാതാപിതാക്കൾ അടക്കം കോടതി പരിസരത്തുണ്ടായിരുന്നു. അടൂർ, ഏനാത്ത് പൊലീസ് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.

സാധാരണ ഹൈക്കോടതി നിർദ്ദേശപ്രകാരം വരുന്ന കേസുകളിൽ മജിസ്ട്രേറ്റിന്റെ വിവേചന അധികാരം പ്രയോഗിക്കാം. ഭൂരിഭാഗവും ജാമ്യം അനുവദിക്കുകയുമാണ് പതിവ്. ഇവിടെ റിമാൻഡ് എന്ന് കേട്ടതോടെ നിഖിൽ ഓടിരക്ഷപ്പെകുയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here