ഉത്സവത്തിനിടെ ആദിവാസി യുവാക്കളെ തിരഞ്ഞുപിടിച്ചു മർദ്ദിച്ച സംഭവം; ജസ്റ്റിനെ പിടികൂടി പോലീസ്

0

അടിമാലി: ഇടുക്കിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ അടിമാലി സ്വദേശി ജസ്റ്റിന്‍ പിടിയില്‍. എസ് സി എസ് ടി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ആദിവാസി യുവാവിനെ മര്‍ദ്ദിച്ച മറ്റൊരു പ്രതി സഞ്ജു ഒളിവിലാണ്.

മര്‍ദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിനെ ഇന്നലെ രാത്രി പൊലീസ്, സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാല്‍ അറിയാവുന്ന താടി വെച്ച മറ്റൊരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് മൊഴി. ഇതിനു പിന്നാലെയാണ് എസ് സി എസ് ടി പീഡന നിരോധന നിയമപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്. പ്രതികളില്‍ ഒരാളായ ജസ്റ്റിനെ ഇന്ന് രാവിലെ ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

അടിമാലി മഹദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് ആദിവാസിയായ വിനീതിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിൻ മർദ്ദിച്ചത്. ചെണ്ടമേളത്തിനിടെ ഇരുവരും തമ്മിൽ മദ്യ ലഹരിയിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദനം ഭയന്ന് ബീനിഷ് ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഓടിക്കറി. ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിനും സംഘവും എത്തിയതോടെ ക്ഷേത്ര മുറ്റത്ത് വീണ്ടും സംഘർഷമുണ്ടായി. മദ്യ ലഹരിയിൽ ആദിവാസി യുവാവ് കത്തി വീശുകയും ചെയ്തു.

ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ജസ്റ്റിനൊപ്പമുണ്ടായിരുന്ന സഞ്ജുവും വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ക്ഷേത്രാചാര പ്രകാരം ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയിൽ ജസ്റ്റിൻ, സജീവൻ, സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. എന്നാൽ ആദിവാസി യുവാവിനെ മർദ്ദിച്ചതിൽ പോലീസ് കേസെടുത്തില്ല. സംഭവത്തിനു ശേഷം ക്ഷേത്ര ഭാരവാഹികൾ വിനീതിനെ പോലീസിലേൽപ്പിച്ചിരുന്നു. പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

മർദ്ദനത്തിൻറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്കും പട്ടിക ജാതി – പട്ടിക വർഗ്ഗ കമ്മീഷൻ നിർദ്ദേശം നൽകിയത്. സംഭവത്തിനു ശേഷം വനത്തിനുള്ളിൽ വിനീത് ജോലിക്ക് പോയതിനാൽ സംഭവം വിവാദമായപ്പോൾ പൊലീസിന് ഉടനടി മൊഴി രേഖപ്പെടുത്തി കേസെടുക്കാനും സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here