ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിൽ ഉള്ള, പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ഒൻപതു ലക്ഷത്തിൽ പരം വാഹനങ്ങൾ ഏപ്രിൽ ഒന്നു മുതൽ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.ഇവയ്ക്കു പകരം പുതിയ വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വാഹന പൊളിക്കൽ നയത്തിന് അംഗീകാരമായിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രിൽ ഒന്നിനു പഴയ വാഹനങ്ങൾ പൊളിച്ചു തുടങ്ങുമെന്ന് ഫിക്കി സംഘടിപ്പിച്ച ചടങ്ങിൽ ഗഡ്കരി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിൽ ഉള്ള വാഹനങ്ങളാണ് പൊളിക്കുക. ഒൻപതു ലക്ഷത്തിലേറെ വാഹനങ്ങൾ ഇത്തരത്തിൽ റോഡുകളിൽനിന്ന് അപ്രത്യക്ഷമാവുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിൽ ഉള്ളത് ഉൾപ്പെടെയുള്ള, പഴയ ബസ്സുകൾ പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കൽ നയത്തിന്റെ പരിധിയിൽ വരും.