ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങള്‍ മടങ്ങിവരുന്നു: മുഖ്യമന്ത്രി

0


തിരുവനന്തപുരം : അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നേരിടാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താന്‍ ആലോചിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നേരിടുന്ന കാര്യത്തില്‍ ശ്രീനാരായണ ഗുരു മാതൃകയായിരുന്നു. ഗുരു പെരുമാറിയത്‌ ജനാധിപത്യബോധത്തോടെയാണ്‌. എന്നാല്‍ ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങള്‍ മടങ്ങിവരാന്‍ ശ്രമിക്കുകയാണ്‌. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നത്‌ നരബലിയില്‍ കാണാം. ഇക്കാര്യത്തില്‍ സംസ്‌ഥാനസര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ ആലോചിക്കുന്നുണ്ട്‌. ഗുരുവിന്റെ നിലപാട്‌ തുടരണം. സമൂഹത്തെ പിന്നോട്ടടിക്കാന്‍ അനുവദിച്ചുകൂടാ. നവോത്ഥാനചിന്ത ഉയര്‍ത്തിപ്പിടിക്കണം. ഈ ദൗത്യം ഏറ്റെടുക്കേണ്ട മേഖലയില്‍നിന്ന്‌ അതില്ല എന്നത്‌ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
അയഥാര്‍ഥ വിഷയങ്ങളിലേക്ക്‌ മാധ്യമങ്ങള്‍ ശ്രദ്ധതിരിക്കരുതെന്നും മനുഷ്യരുടെ ജീവിതത്തിലേക്കു ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുടെ പരസ്യം പ്രസിദ്ധീകരിക്കരുത്‌. ജനങ്ങള്‍ കൂട്ടത്തോടെ ഇതിനു പുറകെ പോകുന്നു. ദുരാചാരത്തിന്റെ ദുര്‍മൂര്‍ത്തികള്‍ ഉറഞ്ഞുതുള്ളുന്നു. നാടിന്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച്‌ മുന്നോട്ടുപോകേണ്ട ഗുരുവിന്റെ കാഴ്‌ചപ്പാടാണ്‌ സര്‍ക്കാരിനുമുള്ളത്‌. ശിവഗിരിക്കു വേണ്ട പരിഗണന നല്‍കിവന്നിട്ടുണ്ടെന്നും അത്‌ ഇനിയും തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗുരുവിന്റെ ജീവിതം മുന്നോട്ടുവച്ച സന്ദേശം കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നിടത്തും ജീവിതത്തില്‍ പകര്‍ത്തുന്നിടത്തുമാണ്‌ ശിവഗിരി തീര്‍ഥാടനം അര്‍ത്ഥവത്താകുന്നത്‌. വ്യക്‌തിജീവിതത്തെയും പൊതുജീവിതത്തെയും ശുദ്ധീകരിക്കാന്‍ ഗുരുവിന്റെ സന്ദേശം ഉപയോഗിക്കാനാകും. വിദ്യാഭ്യാസം, തൊഴില്‍, കൃഷി, ആരോഗ്യം തുടങ്ങിയവയ്‌ക്കുവേണ്ടിയാണ്‌ ശിവഗിരി തീര്‍ഥാടനം. മഞ്ഞവസ്‌ത്രം എന്തിനാണെന്ന്‌ ഗുരുതന്നെ പറഞ്ഞിട്ടുണ്ട്‌. കാഷായവസ്‌ത്രം എന്നത്‌ അറിയാതെയല്ല മഞ്ഞവസ്‌ത്രം എന്നു പറഞ്ഞത്‌. തീര്‍ഥാടനത്തില്‍ ആര്‍ഭാടം പാടില്ലെന്നു ഗുരു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ മഞ്ഞപ്പട്ട്‌ വേണ്ടെന്നും വെള്ളമുണ്ട്‌ മഞ്ഞളില്‍ മുക്കിയെടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞത്‌. ആര്‍ഭാടവും ഒച്ചപ്പാടുമുണ്ടാക്കി മലിനപ്പെടുത്തരുതെന്നാണ്‌ ഗുരു നല്‍കിയ സന്ദേശം. ശിവഗിരി തീര്‍ഥാടനം ഗുരുവിന്റെ നിര്‍ദേശപ്രകാരം തന്നെയാണു നടത്തുന്നത്‌. തീര്‍ഥാടനത്തില്‍ പാളിച്ചയുണ്ടെങ്കില്‍ സന്യാസിശ്രേഷ്‌ഠന്‍മാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here