തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. ജല അതോറിറ്റിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. ജല അതോറിറ്റി 2391 കോടി നഷ്ടം നേരിടുന്നുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
ബിപിഎല്ലുകാർക്ക് വെള്ളക്കരം വർധനവ് ബാധകമല്ല. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിക്കുകയായിരുന്നു. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും ജനരോഷം ഉയരാന്‍ സാധ്യതയുള്ള വിഷയമായതിനാല്‍ തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്‌തെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.