പാരദ്വീപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ ചീഫ് എൻജിനീയറായ റഷ്യക്കാരൻ മിലിയാക്കോവ് സെർഗെയ് (51) ഹൃദയസ്തംഭനം മൂലം മരിച്ചു. ബംഗ്ലദേശിലെ ചിറ്റഗോങ്ങിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു എം.ബി.അൽദാഹിലെ കാബിനിലാണ് മിലിയാക്കോവിന്റെ മൃതദേഹം കാണപ്പെട്ടത്. റഷ്യൻ പാർലമെന്റംഗവും സഹായിയും മരിച്ച് 10 ദിവസം പിന്നിടുമ്പോഴാണ് ഒരു റഷ്യക്കാരൻ കൂടി ആകസ്മികമായി മരിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ എംപി പാവൽ ആന്റോവും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവും റായഗഡിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം സിഐഡി വിഭാഗം അന്വേഷിച്ചുവരികയാണ്. ബിഡെനോവിനെ കഴിഞ്ഞ 22ന് മുറിയിൽ മരിച്ച നിലയിലും ആന്റോവിനെ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു വീണു മരിച്ച നിലയിലുമാണു കണ്ടെത്തിയത്. ബിഡെനോവിന്റേത് ഹൃദയാഘാതമാണെന്നും ആന്റോവിന്റേത് വീഴ്ചയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റഷ്യ യുക്രെയ്നിനെ ആക്രമിച്ചത് ഭീകരതയാണെന്നു പറഞ്ഞ ആന്റോവ്, പുട്ടിന്റെ വിമർശകനായിരുന്നു.