മൈസൂരു ടി. നരസിപുരയിൽ പുലിയുടെ ആക്രമണത്തിൽ 11 വയസ്സുകാരന് ദാരുണാന്ത്യം. ഹൊരലഹള്ളി വില്ലേജിലെ ജയന്ത് എന്ന 11 കാരനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ രണ്ടുപേരാണ് ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വെള്ളിയാഴ്ച വയോധികയായ സിദ്ധമ്മ കൊല്ലപ്പെട്ടിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയാണ് ബാലന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണർ ടി. നരസിപുര റോഡിൽ ഗതാഗതം തടഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് ബാലനെ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിൽ രാത്രിയായതോടെ അവസാനിപ്പിച്ചു. രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയത്.
ഒക്ടോബർ 31ന് കോളജ് വിദ്യാർത്ഥിയായ മഞ്ജുനാഥും ഡിസംബറിൽ കോളജ് വിദ്യാർത്ഥിയായ മേഘ്‌നയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗ്രാമവാസികളോട് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. പുലിയെ പിടികൂടാൻ വനംവകുപ്പ് ശ്രമങ്ങളാരംഭിച്ചു.