ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവം; പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

0

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനിൽ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ പ്രതിയായ ഭർത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്.

2013 ഓഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മൺവെട്ടി കൈ കൊണ്ട് തലയക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചത്. ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയ്ക്ക് അടിച്ചു വീഴ്‌ത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു.

നിരന്തരം പ്രതി കുട്ടികളെയും ഉപദ്രവിച്ചിരുന്നതുകൊണ്ടാണ് സുനിത വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികളെ ഒരു സ്വകാര്യ സ്‌കൂളിന്റെ കോൺവെന്റിൽ നിർത്തി പഠിപ്പിച്ചിരുന്നത്. എല്ലാ വെള്ളിയാഴ്ചയും കുട്ടികളെ വിളിച്ചു കൊണ്ട് വന്ന ശേഷം തിങ്കളാഴ്ച സുനിത തന്നെ കോൺവെന്റിൽ കൊണ്ട് വിടുമായിരുന്നു. സുനിത ഇടയ്ക്കിടെ സ്‌കൂളിലെത്തി അദ്ധ്യാപകരെ കണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും അന്വേഷിച്ചിരുന്നു.

സുനിത കൊല്ലപ്പെട്ട ശേഷം സുനിതയെ കാണാതിരുന്ന മദർ സുപ്പീരിയർ കുട്ടികളോട് വിവരം അന്വേഷിച്ചപ്പോൾ അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് അച്ഛൻ പറഞ്ഞതായി കുട്ടികൾ മദറിനോട് പറഞ്ഞു. ഇതന്വേഷിക്കാൻ സുനിതയുടെ വീട്ടിലെത്തിയ മദറിനെ വീട്ടിൽ കയറ്റാൻ ജോയ് തയ്യാറായില്ല. സംശയം തോന്നിയ മദർ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോൾ സെപ്റ്റിക് ടാങ്കിന് സമീപം പോകുന്നതിനെ ജോയ് ശക്തമായി തടഞ്ഞിരുന്നെന്ന് മദർ കോടതിയിൽ മൊഴി നൽകിയിരുന്നു.

ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതയ്ക്ക് വേണ്ടി പരാതി നൽകിയത് പോലും അന്നത്തെ ആനാട് വാർഡ് മെമ്പർ ആയിരുന്ന ഷിജുകുമാറാണ്. ജോയ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതിനെ സംബന്ധിച്ച് സുനിത തന്നോട് പരാതി പറഞ്ഞിട്ടുള്ളതായും ഇതിനെ സംബന്ധിച്ച് താൻ ജോയിയെ താക്കീത് ചെയ്തിരുന്നതായും മെമ്പർ കോടതിയിൽ മൊഴി നൽകിയിരുന്നു. സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് സുനിതയക്ക് വേണ്ടി മൊഴി നൽകാൻ കോടതിയിൽ എത്തിയത്. പലപ്പോഴും പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് ഏറെ വൈകാരികമായാണ് ഗ്രാമവാസികളായ സ്ത്രീകൾ പ്രതികരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here