പറവൂര്‍: എറണാകുളം പറവൂരില്‍ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 68 ആയി. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടി. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പറവൂർ ടൗണിലെ മജ്‌ലീസ് ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം വാങ്ങിയത്. ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നില ഗുരുതരമായതോടെ യുവതിയെ താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്നമൊന്നുമില്ല. സംഭവത്തിന് പിന്നാലെ മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കട അടപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇവരുടെ വേറൊരു ഹോട്ടലിൽ പഴയ ചായപ്പൊടിയിൽ നിറം ചേർത്തത് പിടികൂടിയിരുന്നു.
രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ നിന്ന് 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടിയിരുന്നു. കളമശ്ശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ ചീഞ്ഞ ഇറച്ചി പിടികൂടിയത്.