ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ ജനമുന്നേറ്റ യാത്രയുമായി സിപിഎം; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കും

0

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിൽ യാത്ര നടത്താൻ സിപിഎം. കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നിലപാടുകൾക്കും വർഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ സിപിഐ എം പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു.

കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന സെക്രട്ടറി നയിക്കുന്ന വാഹനജാഥയിൽ പി കെ ബിജു മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ അംഗങ്ങളുമാണ്. മതനിരപേക്ഷത തകർക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രനയങ്ങൾക്കെതിരെ എൽഡിഎഫ് സർക്കാരിന്റെ ബദൽ നയങ്ങൾ പ്രചരണജാഥയിൽ അവതരിപ്പിക്കും.

ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുവനാണ് ശ്രമം . സംഘപരിവാർ നേതാവ് മോഹൻ ഭാഗവത് നടത്തുന്ന പ്രസ്താവനകൾ അത്തരത്തിൽ ഭയപ്പെടുത്തുന്നതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറെ വലയ്ക്കുന്നു. പട്ടിണിപാവങ്ങളുടെ എണ്ണം ദിനംത്തോറും കൂടിവരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ആലപ്പുഴയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഷാനവാസ് കുറ്റക്കാരൻ അല്ലെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്‌പെന്റ് ചെയ്തതെന്നും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് എംപിമാർ കേരളത്തിൽ പരമ ദയനീയമായിരുന്നുവെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. ഇനി പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നത്. കോൺഗ്രസ് എംപിമാരുടെ പ്രവർത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസ്സിലായവർ ആദ്യമാദ്യം പറയുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here