കുന്നിടിക്കലിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കിടക്കയുടെ അടിയിൽ നോട്ടുകെട്ട് വച്ചതായി പരാതി .ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് പി.സി.രാജേഷിന്റെ പരാതിയിൽ പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി. രാജേഷിന്റെ കിടക്കയുടെ അടിയിൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു.
മണ്ണെടുപ്പു സംഘത്തിനൊപ്പം രാജേഷിന്റെ വീട്ടിലെത്തി നോട്ടുകെട്ടുകൾ വച്ച കുര്യനാട് സ്വദേശിയെ പൊലീസ് ഇന്നലെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. ഇയാളെയും കൂട്ടിയാണു പൊലീസ് രാജേഷിന്റെ വീട്ടിലെത്തിയത്. കണ്ടെത്തിയ പണം പൊലീസ് ഇയാളെ തിരിച്ചേൽപിച്ചു.
ഞീഴൂർ പഞ്ചായത്തിൽ പൂവക്കോട് ഭാഗത്ത് വില്ല നിർമ്മാണത്തിന് എന്ന പേരിൽ കുന്നിടിച്ച് മണ്ണെടുപ്പു നടന്നുവരികയായിരുന്നു. ഇതിനെതിരെ രാജേഷിന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മണ്ണെടുപ്പു സംഘം ബുധനാഴ്ച വൈകിട്ട് രാജേഷിന്റെ വീട്ടിലെത്തി.
കേസ് പിൻവലിക്കില്ലെന്നറിയിച്ചതോടെ സംഘത്തിലെ ചിലർ വീട്ടിൽ കയറി കിടക്കയ്ക്കടിയിൽ പണം വച്ചെന്നാണു പരാതി. പണമെടുത്ത് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു പിന്നീടു ഫോൺവിളിയെത്തിയതായും രാജേഷ് പറയുന്നു