തിരുവനന്തപുരം: സ്കൂള്‍ കലോത്സവ ഭക്ഷണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികമെന്നും ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
മാംസാഹാരം കഴിക്കാൻ താത്പര്യമുളളവർക്ക് പുറത്ത് നിന്ന് വാങ്ങി കഴിക്കാം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഷംസീര്‍ പറഞ്ഞു.
കോഴിക്കോട് സ്കൂൾ കലോത്സവത്തിലുണ്ടായത് അനാവശ്യ വിവാദമാണെന്നും എ എൻ ഷംസീർ പറഞ്ഞു. തനിക്ക് നോൺവെജ് ഭക്ഷണത്തോട് ആണ് പ്രിയം. എന്നാൽ കലോത്സവം പോലുളള ഒത്തുചേരലിൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതാണ് നല്ലതെന്നും ഷംസീർ കൂട്ടിച്ചേർത്തു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കലോത്സവത്തില്‍ കുട്ടികളുടെ ശ്രദ്ധ പൂര്‍ണ്ണമായും അവര്‍ പങ്കെടുക്കുന്ന മത്സരങ്ങലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവര്‍ ഭക്ഷണം കഴിക്കുക. അതിനാല്‍ കുറച്ചുകൂടി അഭികാമ്യം വെജിറ്റേറിയനാണ്’, ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ചേരിതിരിവിലേക്കൊന്നും പോയിട്ടില്ല. ജനാധിപത്യരാജ്യമാണിത്. ഒരാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് നമുക്ക് പറയാന്‍ പറ്റുമോ? അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണം.