തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് ചുട്ടു കൊന്ന കേസില്‍ ആനാട് സുനിത കൊലക്കേസിലെ പ്രതി ജോയ് യ്ക്കെതിരേ നിര്‍ണ്ണായകമായ മൊഴി നല്‍കിയത് രണ്ടാംഭാര്യ മിനി. നാലു വിവാഹം കഴിച്ച ജോയി നാലാമത് വിവാഹം ചെയ്യാന്‍ വേണ്ടി മൂന്നാംഭാര്യ സുനിതയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ലൈംഗിക വൈകൃത സ്വഭാവമുള്ളയാളായിരുന്നു ജോയ് ആന്റണി എന്ന മൊഴിയാണ് ഗൗരവതരമായത്.
കേസില്‍ ഭര്‍ത്താവ് ജോയി ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിരുവനന്തപുരം ജില്ലാകോടതി ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോവൈകൃതം ജോയി ആന്റണിയ്ക്ക് ഉണ്ടായിരുന്നു. തന്റെ കൈ തിളച്ച എണ്ണയില്‍ മുക്കിയിട്ടുണ്ട്. മുടി വട്ടം പിടിച്ച് വട്ടം കറക്കി തെങ്ങില്‍ അടിച്ചിട്ടുണ്ട്. തങ്ങള്‍ ശാരീരികമായി ബന്ധപ്പെടുമ്പോള്‍ മൂക്കില്‍ ഇടിച്ച് ചോര വരുത്തും. അത് കണ്ട് ആനന്ദിക്കും. ഇത്തരം വിചിത്രമായ സ്വഭാവം കാട്ടിയിരുന്നതായി മിനി പറഞ്ഞു. ജോയി എണ്ണയില്‍ മുക്കി പൊള്ളിച്ച തന്റെ കൈകളും ഉയര്‍ത്തിക്കാട്ടി.
ജോയ് ഇതുവരെ നാല് വിവാഹം കഴിച്ചിട്ടുണ്ട്. താനുമായുള്ള ബന്ധം നിലനില്‍ക്കേ ആയിരുന്നു കൊല്ലപ്പെട്ട സുനിതയെ വിവാഹം കഴിച്ചത്. നാലു വിവാഹങ്ങളിലായി ജോയിയ്ക്ക് അഞ്ച് കുട്ടികളുമുണ്ട്. കേസിലെ വിധി കേള്‍ക്കാന്‍ നാലാംഭാര്യയും കോടതിയില്‍ എത്തിയിട്ടുണ്ടായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് 2013 ആഗസ്റ്റ് 3നായിരുന്നു ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശി സുനിതയെ ജോയി ചുട്ടു കൊന്നെന്ന കേസ് ഉണ്ടായത്.
ജോയ് ആന്റണി നാലാമത് വിവാഹം കഴിക്കാനായി മൂന്നാം ഭാര്യ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് മൂന്ന് കഷ്ണങ്ങളാക്കി സെപ്ടിക് ടാങ്കിൽ തളളിയെന്നാണ് കേസ്. തലയില്‍ ഷൗവ്വല്‍ കൊണ്ട് അടിക്കുകയും അടിയുടെ ആഘാതത്തില്‍ ബോധം കെട്ടുവീണ സുനിതയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. തെളിവ് നശിപ്പിക്കാന്‍ പിന്നീട് മൃതദേഹം പല കഷണങ്ങളായി മുറിച്ചുമാറ്റി സെപ്റ്റിക് ടാങ്കില്‍ നിക്ഷേപിക്കുകയുമായിരുന്നു.
രണ്ടാഴ്ച കഴിഞ്ഞ് ശരീരാവശിഷ്ടങ്ങൾ ജോയ് ആന്റണിയുടെ വീട്ടിലെ സെപ്ടിക് ടാങ്കിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കേസിലെ ശാസ്ത്രീയ തെളിവായി ഡി. എൻ.എ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തിയിരുന്നു. ഫോറൻസിക് ലാബിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്ന സുനിതയുടെ ശരീരാവശിഷ്ടങ്ങൾ മക്കളുടെ ഡി. എൻ. എയുമായി പരിശോധന നടത്തുകയും മറ്റും ചെയ്തിരുന്നു.