പട്ടികവിഭാഗക്കാരി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോടതിയുടെ പരിഗണനയിലുള്ള കേസ് ഉടൻ തീർപ്പാക്കാൻ ബേപ്പൂർ കോസ്റ്റൽ സിഐ ആയിരുന്ന പി.ആർ. സുനു ഹൈക്കോടതിയിൽ. 2019ൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്ത ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ തൃശൂർ ഈസ്റ്റ് പൊലീസെടുത്ത കേസിൽ അടിയന്തര തീർപ്പ് ആവശ്യപ്പെട്ടാണ് ഹരജി.
2021ൽ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തൃശൂർ ജില്ല സെഷൻസ് കോടതിയുടെ പരിഗണനയിലാണ് ഈ കേസ്. പൊലീസ് അക്കാദമിയിൽ സീനിയർ ലോ ഇൻസ്ട്രക്ടറായിരിക്കെയാണ് സംഭവം. ബലാത്സംഗവും പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരമടക്കമുള്ള കേസുകളുമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കോടതിയുടെ അന്തിമ ഉത്തരവ് നീളുന്നത് തന്റെ നിരപരാധിത്വം ചോദ്യം ചെയ്യുന്നതായി ഹരജിയിൽ പറയുന്നു. കെട്ടിച്ചമച്ച കേസാണിത്. 2021 മുതലുള്ള കേസിൽ ഒരു പുരോഗതിയുമില്ല. എത്രയും വേഗം കേസ് പരിഗണിച്ച് സമയബന്ധിതമായി തീർപ്പാക്കാൻ ഉത്തരവിടണമെന്നാണ് ആവശ്യം.