തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ രാജി പ്രഖ്യാപിച്ചു. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇത് ഫലം കണ്ടില്ല. സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇത്.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ഈ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിന് ശേഷവും സൈബർ ആക്രമണം തുടർന്നു. ഈ സാഹചര്യത്തിലാണ് അടൂർ മാറുന്നത്.
ശങ്കർ മോഹന് പൂർണ്ണ പിന്തുണയും നൽകി. ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി ആക്ഷേപിച്ചു. ശങ്കർ മോഹനെതിരെ ഉയർത്തിയ എല്ലാ ആരോപണങ്ങളും പച്ചക്കള്ളമാണെന്നും അടൂർ കൂട്ടിച്ചേർത്തു. ജാതി വിവേചനം എന്നത് പച്ചക്കള്ളമാണെന്നും അടൂർ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.