തിരുവനന്തപുരം വാഴമുട്ടത്ത്‌ ഇന്‍സ്‌റ്റാഗ്രാം റീല്‍സിനായി നടത്തിയ ബൈക്ക്‌ റേസിങ്ങിനിടെ അപകടം; രണ്ട്‌ മരണം

0

തിരുവനന്തപുരം വാഴമുട്ടത്ത്‌ ഇന്‍സ്‌റ്റാഗ്രാം റീല്‍സിനായി നടത്തിയ ബൈക്ക്‌ റേസിങ്ങിനിടെ അപകടം. രണ്ട്‌ മരണം ബൈക്കോടിച്ച തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദും(25) ബൈക്കിടിച്ച വഴിയാത്രക്കാരി വാഴമുട്ടം പനത്തുറ തുരുത്തിയില്‍ കോളനിയില്‍ സന്ധ്യ (54)യുമാണു മരിച്ചത്‌.
കോവളം- വാഴമുട്ടം ദേശീയപാതയില്‍ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. സന്ധ്യ റോഡ്‌ മുറിച്ചുകടക്കവേ അമിത വേഗതയിലെത്തിയ ബൈക്ക്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്ധ്യയുടെ കാലറ്റു പോയി. മറ്റ്‌ ശരീരാവശിഷ്‌ടങ്ങളും റോഡില്‍ ചിതറി. അവശേഷിച്ച ഭാഗം തെറിച്ചു പോയി അടുത്തുള്ള മരത്തില്‍കുടുങ്ങി കിടന്നു. വീട്ടുജോലിക്കാരിയായിരുന്നു സന്ധ്യ. അശോകനാണു ഭര്‍ത്താവ്‌.
ഇടിച്ച ബൈക്ക്‌ 100 മീറ്ററോളം തെറിച്ചു പോയി. പരുക്കേറ്റ അരവിന്ദിനെ സമീപത്തെ ഓടയില്‍നിന്നാണു കണ്ടെത്തിയത്‌. കഴുത്ത്‌ ഒടിഞ്ഞ്‌ ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അരവിന്ദ്‌ രാത്രിയോടെ മരിച്ചു. അപകടം നടന്ന റോഡില്‍ ഞായറാഴ്‌ചകളില്‍ വിലകൂടിയ ബൈക്കുകളില്‍ റേസിങ്‌ നടത്തുന്നത്‌ പതിവാണെന്നാണു നാട്ടുകാര്‍ പറയുന്നത്‌. നേരത്തെയും കോവളം ബൈപാസ്‌ റോഡില്‍ റേസിങ്ങിനിടെ അപകടമരണങ്ങള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ജൂണില്‍ വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക്‌ റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചിരുന്നു. ചൊവ്വര സ്വദേശി ശരത്‌, വട്ടിയൂര്‍ക്കാവ്‌ സ്വദേശി മുഹമ്മദ്‌ ഹാരിസ്‌ എന്നിവരാണ്‌ മരിച്ചത്‌.
ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ്‌ അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, അപകടം റേസിങ്ങിനിടെയാണെന്നു സ്‌ഥിരീകരിച്ചിട്ടില്ലെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. അപകടത്തെക്കുറിച്ച്‌ മോട്ടര്‍ വാഹന വകുപ്പ്‌ പ്രത്യേകം അനേ്വഷിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി മേഖലയില്‍ റേസിങ്‌ നടക്കാറില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

Leave a Reply